തായ്‌വാൻ വിഷയത്തിൽ കൊമ്പു കോർത്ത് അമേരിക്കയും ചൈനയും
ബീജിംഗ്: തായ്‌വാൻ വിഷയത്തിൽ അമേരിക്കയും ചൈനയും തമ്മിലുള്ള പോര് മുറുകുന്നു. തായ്‌വാനെ സഹായിക്കാനുള്ള അമേരിക്കയുടേയും മറ്റ് സഖ്യസേനകളുടേയും നീക്കം തടയുമെന്ന് ചൈന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തായ്‌വാൻ - പസഫിക് കടലിടുക്കിൽ അമേരിക്ക യുദ്ധക്കപ്പലുകളെ വിന്യസിച്ചാൽ അവയെ തകർക്കാനായി ചൈന മൈനുകളും ബോംബുകൾ നിറച്ച വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ചൈനയുടെ ബോംബർ വിമാനമായ എച്ച് 6 ജെ ഉപയോഗിച്ച് പരീക്ഷണാർത്ഥം മേഖലയിൽ ബോംബു വർഷിക്കുന്നുണ്ടെന്നാണ് വിവരം. ഇത് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമുള്ള മുന്നറിയിപ്പാണെന്നാണ് പ്രതിരോധ വിദഗ്ഗർ വിലയിരുത്തുന്നത്. അതേ സമയം ചൈനയുടെ ഏതു വിമാന ആക്രമണത്തേയും നേരിടാനുള്ള ശേഷി അമേരിക്കയുടെ അഞ്ചാം തലമുറയിൽപെട്ട കപ്പലുകൾക്കുണ്ടെന്ന് യു.എസ് കമാന്റർമാർ വ്യക്തമാക്കി. ചൈനയുടെ നിലവിലെ എല്ലാ വിമാനങ്ങളും തങ്ങളുടെ റഡാർ വലയത്തിലാണെന്നും പ്രകോപനമുണ്ടായാൽ ചൈനയ്‌ക്കെതിരെ ആക്രമണത്തിന് യു.എസ് യുദ്ധവിമാനങ്ങൾ തയ്യാറാണെന്നും അവർ അറിയിച്ചു.