അരൂർ പാവുമ്പായിൽ ക്ഷേത്രത്തിൽ മോഷണം
അരൂർ: അരൂർ പാവുമ്പായിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് നലു പവൻ സ്വർണവും പണവും മോഷണം പോയി. ഇന്നലെ രാവിലെയാണ് മോഷണം നടന്ന വിവരം ദേവസ്വം ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. ചുറ്റമ്പലത്തിന്റെ ഓട് തകർത്താണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത് വഴിപാട് കൗണ്ടറിനകത്തുള്ള മേശയിൽ പ്രത്യേക സ്ഥാനത്ത് സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കിയ മോഷ്ടാവ് അലമാരയിൽ ഉണ്ടായിരുന്ന അയ്യായിരത്തോളം രൂപയും ദേവന് ചാർത്തുന്ന നാലു പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും കവർന്നതായി ദേവസ്വം മാനേജർ സോമശേഖരൻ പറഞ്ഞു. ചുറ്റമ്പലത്തിന് പുറത്ത് മോഷ്ടാവ് ചെരുപ്പിട്ട് നടന്ന പാടുകളുമുണ്ട്.സംഭവമറിഞ്ഞു അരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേശയ്ക്കുള്ളിൽ പ്രത്യേക സ്ഥാനത്ത് സൂക്ഷിച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തിയതിനാൽ ക്ഷേത്രവുമായി നിരന്തരം ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലുള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്ക്വാഡ് എത്തി. സച്ചിൻ എന്ന നായ ക്ഷേത്രത്തിൽ നിന്നും മണം പിടിച്ച് ഓടി ഇടക്കൊച്ചി പാലത്തിന്റെ അടുത്തുള്ള കടവിൽ എത്തി നിന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.