സഹോദരിയുടെ സ്വത്ത് കിട്ടാൻ മാതാവിന് മർദ്ദിച്ച മകൻ ജയിലിൽ
പയ്യന്നൂർ: മരിച്ചുപോയ മകളുടെ പേരിലുള്ള 25 സെന്റ് സ്ഥലം വീതംവയ്ക്കാൻ വിസമ്മതിച്ച 92 വയസുള്ള മാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ മകനെ പയ്യന്നൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ മാതമംഗലം പൊന്നംമ്പാറയിലെ പലേരി വീട്ടിൽ രവീന്ദ്രനെയാണ് (63) ജയിലിലടച്ചത്.
പത്തുമക്കളുടെ മാതാവായ മാതമംഗലം പേരൂലിലെ പലേരി വീട്ടിൽ മീനാക്ഷിഅമ്മയാണ് മർദ്ദനത്തിരയായത്. ഭർത്താവിന്റെ മരണശേഷം ഏറെക്കാലമായി മീനാക്ഷിയമ്മ ഇളയ മകൻ മോഹനന്റെ പേരൂലിലുള്ള വീട്ടിലാണ് താമസം. മർദ്ദിക്കുന്നതിന്റെയും കയർത്ത് സംസാരിക്കുന്നതിന്റെയും ഓഡിയോ സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ കഴിഞ്ഞ 14ന് വൈകിട്ട് ഫോണിൽ റെക്കാർഡ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെക്കൊണ്ട് ബലമായി രേഖകൾ ഒപ്പിടുവിക്കാൻ ശ്രമിച്ചുവെന്നും വിസമ്മതിച്ചപ്പോൾ മർദ്ദിച്ചുവെന്നും കാട്ടി ഇളയമകന്റെ ഭാര്യയാണ് പെരിങ്ങോം പൊലീസിൽ പരാതി നൽകിയത്.