ബൈഡനേയും ഫൗചിയേയും കൊല്ലാൻ വൈറ്റ് ഹൗസിലേക്ക് ! 25കാരൻ പൊലീസ് പിടിയിൽ

Saturday 01 January 2022 3:36 AM IST

വാഷിംഗ്ടൺ : റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വൈറ്റ് ഹൗസിലേക്ക് പോവുകയായിരുന്ന 25കാരനെ വലയിലാക്കി പൊലീസ്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത കൊലപ്പെടുത്തേണ്ട പ്രമുഖരുടെ പേരുകൾ അടങ്ങിയ ' ഹിറ്റ് ലിസ്റ്റി" ലാകട്ടെ പ്രസിഡന്റ് ജോ ബൈഡൻ, യു.എസിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി തുടങ്ങിയവരും.!

അയോവയിൽ അശ്രദ്ധമായ രീതിയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് കൗചുവ ബ്രില്ല്യൺ ഷിയോംഗ് എന്ന കാലിഫോർണിയ സ്വദേശിയെ പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ പക്കൽ എ.ആർ - 15 മോഡൽ റൈഫിൾ, വെടിയുണ്ടകൾ തുടങ്ങിയ ആയുധങ്ങളും ജി.പി.എസ് ഡിവൈസിൽ വൈറ്റ് ഹൗസിന്റെ വിലാസവും കണ്ടെത്തി.

' ദുഷ്ട ശക്തികളെ നേരിടാനുള്ള യാത്രയിലാണ് താൻ " എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വൈറ്റ് ഹൗസിനുള്ളിൽ കടക്കാനുള്ള വഴിയും താൻ കണ്ടെത്തിയെന്നും അധികാരത്തിലുള്ളവരെ വകവരുത്തി യു.എസിനെ തിന്മയിൽ നിന്ന് മോചിപ്പിക്കാൻ ശേഷിയുള്ള ഒരേയൊരു വ്യക്തി താനാണെന്നും ഇയാൾ പറഞ്ഞു.

പരസ്പര വിരുദ്ധമായി സംസാരിച്ച ഇയാൾ ടിക്ക് ടോക്ക് വീഡിയോകളിൽ നിന്നാണ് പ്രമുഖരുടെ പേരുകൾ തന്റെ ' ഹിറ്റ് ലിസ്റ്റി"ൽ ചേർത്തതെന്ന് പൊലീസ് പറയുന്നു. ബൈഡനും ഫൗചിയ്ക്കും പുറമേ, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ഒബാമ, ഫേസ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ് തുടങ്ങിയവരുടെ പേരും ഷിയോംഗിന്റെ ലിസ്റ്റിലുണ്ടായിരുന്നു.

താൻ എപ്പോൾ പൊലീസിൽ നിന്ന് മോചിതനാകുന്നുവോ അപ്പോൾ തന്നെ ഇവരെ വധിക്കാനുള്ള യാത്ര ആരംഭിക്കുമെന്നായിരുന്നു ഷിയോംഗിന്റെ ഭാഷ്യം. പൊലീസ് കസ്‌റ്റഡിയിൽ കഴിയുന്ന ഇയാളെ വൈകാതെ ഫെഡറൽ കോടതിയിൽ ഹാജരാക്കും.

Advertisement
Advertisement