ഉപരാഷ്ട്രപതി നിശ്ചയിച്ചതിലും 10 മിനിട്ട് മുമ്പേ എത്തി - ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി
കോട്ടയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുന്നതിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നിശ്ചയിച്ചതിലും 10 മിനിട്ട് മുമ്പേ എത്തി.
രാവിലെ 9.30ന് ഹെലികോപ്ടറിൽ ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങി.ഉപരാഷ്ട്രപതിയെ സഹകരണ മന്ത്രി വി.എൻ. വാസവൻ, ദക്ഷിണ മേഖല ഐ.ജി. പി. പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്ത, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. .
9.45ന് മാന്നാനം ആശ്രമ ദേവാലയ അങ്കണത്തിലെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, തോമസ് ചാഴികാടൻ എം.പി., ഫാ. ജോസി താമരശ്ശേരി, ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം ആശ്രമദേവാലയത്തിലെ കബറിടത്തിൽ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തി.. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, സി.എം.ഐ. വികാരി ജനറൽ ഫാ. ജോസി താമരശ്ശേരി, ഫാ. സെബാസ്റ്റിയൻ ചാമത്തറ എന്നിവർ ദേവാലയത്തിൽ സന്നിഹിതരായിരുന്നു.