വിവാഹപ്രായത്തിലും ആകട്ടെ തുല്യത

Thursday 06 January 2022 12:00 AM IST

യോഗനാദം 2022 ജനുവരി 1 ലക്കം എഡിറ്റോറിയൽ

..................................

പതിനെട്ടു തികഞ്ഞാൽ കെട്ടിച്ചയയ്‌ക്കേണ്ട കൈമാറ്റ വസ്തുവാണ് പെൺകുട്ടികളെന്ന ധാരണയിൽ ജീവിക്കുന്ന ഒരുപാട് മനുഷ്യരുള്ള നാടാണ് നമ്മുടെ കേരളവും. സമ്പൂർണ സാക്ഷരതയും ആരോഗ്യനിലവാരവും മറ്റു നേട്ടങ്ങളൊന്നും ഈ കാഴ്ചപ്പാടിനെ ഇല്ലാതാക്കുന്നില്ല. അപ്പോൾ രാജ്യത്തെ മൊത്തം കാര്യം എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനെ തുടർന്നുയരുന്ന എതിർപ്പുകൾ പുരോഗമന ചിന്തയുള്ള സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.

എതിർപ്പുകാർ ഉന്നയിക്കുന്ന വാദങ്ങളെല്ലാം തന്നെ അന്യായങ്ങളാണ്.

ചെറുപ്രായത്തിൽ വിവാഹിതരാകാൻ നിർബന്ധിതരാകുന്ന പെൺകുട്ടികളുടെ ജീവിതം വിലയിരുത്തിയാൽ ഈ തീരുമാനത്തിൽ ഒരു തെറ്റും കാണാനാവില്ല. പഠിച്ചുനടക്കേണ്ട പ്രായത്തിൽ ഗർഭവും പ്രസവവും കുട്ടിയെ വളർത്തലും കുടുംബം നോക്കലുമായി നരകിക്കുകയാണ് കോടിക്കണക്കിന് പെൺകുട്ടികൾ. ഇക്കാര്യത്തിൽ ജാതി - മത വ്യത്യാസമൊട്ടില്ലതാനും. 18 വയസ് പ്രായപരിധി നിലവിലുള്ളപ്പോഴും രാജ്യത്തെ വിവാഹങ്ങളിൽ 23 ശതമാനവും ശൈശവ വിവാഹങ്ങളായിരുന്നുവെന്നാണ് 2019-20ലെ ദേശീയ കുടുംബ ആരോഗ്യ സർവേ പറയുന്നത്. 2015-16 ൽ ഇത് 27 ശതമാനമായിരുന്നു.

രാജ്യം പുരോഗമിക്കുമ്പോൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള സാദ്ധ്യതകൾ കൂടുതലായി തുറന്നുകിട്ടുന്നുണ്ടെന്നും അതിന് അനുസരിച്ച് വിവാഹപ്രായം പുതുക്കണമെന്നും കേന്ദ്രസർക്കാർ നേരത്തേ പാർലമെന്റിൽ നിലപാടെടുത്തിരുന്നു. ഇക്കാര്യം പഠിക്കാൻ സമതാപാർട്ടി മുൻ അദ്ധ്യക്ഷ ജയാ ജെയ്റ്റിലിയെ ചെയർപേഴ്‌സണാക്കി 2020 ജൂണിൽ പ്രത്യേക കർമസമിതിയും രൂപീകരിച്ചു. ഈ സമിതിയാണ് വിവാഹപ്രായം 21 ആക്കാൻ ശുപാർശ ചെയ്തത്. പെൺകുട്ടികൾക്ക് സ്‌കൂൾ - കോളേജ് സൗകര്യങ്ങൾ ഒരുക്കണം, യാത്രാ ചെലവുകൾ സർക്കാർ വഹിക്കണം, നൈപുണ്യ വികസനത്തിനും ബിസിനസ് പഠിക്കാനും സൗകര്യം നല്‌കണം, ലൈംഗിക വിദ്യാഭ്യാസം നൽകണം തുടങ്ങിയ കാര്യങ്ങളും ശുപാർശകളിലുണ്ട്. വിദ്യാസമ്പന്നരും ആരോഗ്യവതികളും സാമ്പത്തിക സ്വാതന്ത്ര്യവുമുള്ള പെൺകുട്ടികളാണ് ഏതൊരു കുടുംബത്തിന്റെയും ഐശ്വര്യം. കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ കാലം കഴിഞ്ഞു. അണുകുടുംബങ്ങളുടെ ലോകത്ത് വൈവാഹിക ജീവിതം കുട്ടിക്കളിയല്ല. യുവദമ്പതികൾ നേരിടേണ്ട വൈതരണികൾ നിസാരവുമല്ല. ജീവിത വീക്ഷണവും കാര്യശേഷിയും സമ്പത്തും പക്വതയും വിവേകവും ആരോഗ്യവും തുടങ്ങി പല കാര്യങ്ങളും സംതൃപ്ത ദാമ്പത്യജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. ഇതെല്ലാം ഉണ്ടായിട്ടു പോലും എത്രയോ ദാമ്പത്യങ്ങൾ തകരുന്നു. എത്രയോ കുഞ്ഞുങ്ങൾ ദാമ്പത്യ കലഹത്തിന്റെ ഇരകളാകുന്നു. രക്ഷിതാക്കൾ കണ്ണീര് കുടിക്കുന്നു. അങ്ങനെ നോക്കുമ്പോൾ പ്രായത്തിന്റെ പക്വതയും ഡിഗ്രി വിദ്യാഭ്യാസമെങ്കിലും ആർജിച്ചും വരുമാനമാർഗങ്ങൾ നേടിയും ജീവിതത്തെ സധൈര്യം നേരിടാൻ വിവാഹപ്രായം ഉയർത്തുന്നതിലൂടെ പെൺകുട്ടികൾക്ക് കഴിയും.

മറ്റെങ്ങുമില്ലാത്ത രീതിയിൽ കേരളത്തിൽ കേന്ദ്രതീരുമാനത്തെ എതിർക്കാനും വിമർശിക്കാനും ഒരുപാടുപേർ മുന്നോട്ടുവരുന്നുണ്ട്. എതിർക്കുന്നവരുടെ മനസിലെന്താണുള്ളതെന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുരയിലേക്കൊന്നും പോകേണ്ട കാര്യമില്ല. പ്രായപൂർത്തിയായവരുടെ വ്യക്തിസ്വാതന്ത്ര്യം, വോട്ടുചെയ്യാനാകുമെങ്കിൽ വിവാഹാവകാശവും വേണം, മതനിഷേധം, അധാർമ്മിക ബന്ധങ്ങൾ തുടങ്ങി ഉയരുന്ന വിമർശനങ്ങൾ ഒന്നും യുക്തിക്ക് ചേർന്നതല്ല.

സാമൂഹ്യനന്മയെക്കരുതിയാണ് ഈ തീരുമാനത്തിന് ഇത്രയേറെ പിന്തുണ ലഭിക്കുന്നത്. വോട്ടവകാശവും വിവാഹപ്രായവും തമ്മിൽ ഒരു ബന്ധവുമില്ല. അങ്ങനെയെങ്കിൽ ആൺകുട്ടികളുടെ വിവാഹപ്രായം ഇത്രയും കാലം 21 ആയി നിലനിറുത്തിയതും വിവേചനമല്ലേ? രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയെന്ന ലക്ഷ്യത്തെക്കാൾ വലുതല്ല ഒരു മതവും ആചാരങ്ങളും വിശ്വാസങ്ങളും. യാഥാർത്ഥ്യങ്ങളെ തുറന്ന മനസോടെ കാണാനുള്ള ആർജവം നമ്മൾ മലയാളികൾക്ക് നഷ്ടപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇക്കാര്യത്തിലും തെളിഞ്ഞുവരുന്നത്. ബി.ജെ.പി സർക്കാർ കൊണ്ടുവന്നത് കൊണ്ട് ഈ പരിഷ്കാരത്തെ കണ്ണുംപൂട്ടി എതിർക്കുകയാണ് കുറേപ്പേർ. ആരു പറഞ്ഞു എന്നതിലല്ല കാര്യം. എന്തു പറഞ്ഞു എന്നതാണ് പ്രാധാന്യം.

നാം മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ വിവാഹപ്രായം ഉയർത്തിയതിനെ പെൺകുട്ടികൾ സ്വാഗതം ചെയ്യുകയാണ്. ഇതിലും ഉയർത്തിയാലും കുഴപ്പമില്ലെന്ന അഭിപ്രായക്കാരും കുറവല്ല.

പെൺകുട്ടികൾ പ്രസവയന്ത്രങ്ങളല്ല. വീടുകളിൽ തളച്ചിടാനുള്ള ജന്മങ്ങളുമല്ല. പുരുഷന്മാരെക്കാൾ കാര്യശേഷിയും ബുദ്ധിശക്തിയുമുള്ളവരാണ് വനിതകൾ. അവസരം കിട്ടിയാൽ അവർ ആണുങ്ങളെക്കാൾ മിടുക്കുകാട്ടുമെന്ന് തെളിയിച്ച എത്രയോ ഉദാഹരണങ്ങളുണ്ട്.
18 വയസിൽ വിവാഹിതരായി ഭാവിനശിച്ച ലക്ഷക്കണക്കിന് സമർത്ഥരായ പെൺകുട്ടികളുടെ കണ്ണീർ ഇനിയും ഇവിടെ വീഴരുത്. വിവാഹശേഷവും വിദ്യാഭ്യാസം തുടരാനാകുമെന്നൊക്കെയുള്ള വാദഗതികളൊക്കെ വെറുതേ പറയാമെന്നേയുള്ളൂ. അതൊന്നും പ്രായോഗികമല്ല. മാനസികവും ശാരീരികവുമായി വിവാഹജീവിതത്തിലേക്ക് കടക്കണമെങ്കിൽ കുറഞ്ഞത് 21 വയസെങ്കിലും വേണമെന്ന് ആരോഗ്യവിദഗ്ദ്ധരും സാമൂഹ്യശാസ്ത്രജ്ഞരും എപ്പോഴും പറയുന്ന കാര്യമാണ്. കേന്ദ്രസർക്കാർ തീരുമാനമെടുക്കും മുമ്പ് രാജ്യത്തെ സർവകലാശാലകളിലുൾപ്പടെ നടത്തിയ പഠനത്തിലും ഇതേ അഭിപ്രായങ്ങൾ തന്നെയാണ് രൂപീകരിക്കപ്പെട്ടത്.
മനുഷ്യൻ ബഹിരാകാശത്തേക്ക് വിനോദയാത്രയ്ക്ക് ഒരുങ്ങുമ്പോൾ പെൺകുട്ടികൾ സ്കൂൾ യൂണിഫോമിന്റെ ഭാഗമായി പാന്റ്സിട്ടതിനെതിരെ സമരം ചെയ്യുന്ന കോമാളികളുടെ നാടുകൂടിയാണിത്. ഇവരോടൊന്നും മറുപടി പറഞ്ഞ് സമയം കളയേണ്ടതില്ല. എല്ലാ നവോത്ഥാനങ്ങളും എതിർപ്പുകളെ തരണം ചെയ്താണ് നടന്നിട്ടുള്ളത്. അധ:കൃത സ്ത്രീകൾ മാറുമറച്ചപ്പോഴും സതി നിറുത്തലാക്കിയപ്പോഴും ഇങ്ങനെയുള്ള കുറേ ജന്മങ്ങൾ എതിർപ്പുകളുമായി വന്നതാണ്. സമൂഹം ഇത്തരക്കാർക്ക് യഥാസമയം മറുപടി നല്കിക്കൊള്ളും.

Advertisement
Advertisement