ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്കി ഉയ്ഗുർ വംശജർ
ഇസ്താംബുൾ: ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി ഉയ്ഗൂർ വംശജർ. വംശഹത്യ, ബലാത്സംഗം, പീഡനം, മനുഷ്യാവകാശ ലംഘനം എന്നിവ ആരോപിച്ച് തുർക്കിയിലെ 19 ഉയ്ഗൂർ വിഭാഗക്കാരാണ് 112 ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ തുർക്കി പ്രോസിക്യൂട്ടർക്ക് പരാതി നല്കിയത്. ഇസ്താംബുൾ ചീഫ് പ്രോസിക്യൂട്ടർ ഓഫീസിലാണ് അവർ പരാതി നൽകിയത്. ചൈനയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ 116 ഉയിഗൂറുകൾ തടങ്കലിൽ കഴിയുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ദശലക്ഷക്കണക്കിന് ഉയ്ഗൂർ വംശജരെ കോൺസൻട്രേഷൻ ക്യാമ്പുകളിലും തടവറകളിലും അയച്ച് അടിമപ്പണി ചെയ്യിക്കുന്ന ചൈനീസ് ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം വേണ്ടത്ര ആത്മാർത്ഥത കാട്ടുന്നില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ഗുൽഡൻ സോൺമെസ് പറഞ്ഞു. അതേ സമയം ആരോപണങ്ങൾ ചൈന നിഷേധിച്ചു. പരാതിയിൽ പറയുന്ന തരത്തിലുള്ള കേന്ദ്രങ്ങൾ രാജ്യത്തില്ലെന്നും അവ തൊഴിൽ കേന്ദ്രങ്ങളാണെന്നും അവിടെ ഉയ്ഗുറുകൾ പീഡനം നേരിടുന്നതായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപിച്ചു.