എസ്.എഫ്.ഐ പ്രവർത്തകന്റെ മരണം: പത്തനംതിട്ടയിൽ സംഘർഷാവസ്ഥ
പത്തനംതിട്ട: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കുത്തേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ നടന്ന പ്രകടനങ്ങളിൽ സംഘർഷം.
കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇലവുംതിട്ട ജംഗ്ഷനിൽ കോൺഗ്രസ് നടത്തിയ സായാഹ്ന ധർണ, പ്രകടനമായി എത്തിയ സി.പി.എം പ്രവർത്തകർ അലങ്കോലമാക്കി. സംഭവത്തിൽ മണ്ഡലം സെക്രട്ടറി ജോണിന് പരിക്കേറ്റതായി കോൺഗ്രസ് ആരോപിച്ചു.
മുസലിയാർ കോളേജിൽ പ്രകടനം നടത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ കെ.എസ്.യു.വിന്റെ കൊടിമരം നശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇത് തടയാൻ ശ്രമിച്ചപ്പോൾ പ്രവർത്തകരുമായി നേരിയതോതിൽ ഉന്തുംതള്ളുമുണ്ടായി.
പത്തനംതിട്ട നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിക്കപ്പെട്ടതായി യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. മിനി സിവിൽ സ്റ്റേഷന് സമീപത്തെ യു.ഡി.എഫ് പ്രചരണബോർഡും കൊടിമരങ്ങളും നശിപ്പിച്ചു. ഇവ ഗാന്ധിപ്രതിമയ്ക്ക് മുന്നിലിട്ടു കത്തിച്ചു.