വിരുന്നുകാർ കൂടെക്കൂട്ടിയില്ല,​ നാല് വയസുകാരി അലമാരയ്ക്ക് പിന്നിലൊളിച്ചു

Thursday 13 January 2022 12:00 AM IST

# കണ്ടെത്തിയത് 3.30 മണിക്കൂറിന് ശേഷം

ആലപ്പുഴ: വിരുന്നെത്തിയ ബന്ധുക്കൾ തിരികെ പോയപ്പോൾ കൂടെ കൂട്ടാതിരുന്നതിൽ വിഷമിച്ച് ഉറക്കമെണീറ്റ നാലുവയസുകാരി അലമാരയ്ക്ക് പിന്നിലൊളിച്ചു. കുതിരപ്പന്തി പുത്തൻപറമ്പ് വീട്ടിൽ രാജേന്ദ്രന്റെ മകൾ ദിയയെയാണ് (4) കാണാതായെന്ന് വാർത്ത പരന്നത്.

രാജേന്ദ്രന്റെ സഹോദരി ശാന്തിക്കൊപ്പമാണ് രാത്രി കുട്ടി ഉറങ്ങാൻ കിടന്നത്. രാവിലെ കുട്ടി എഴുന്നേൽക്കുന്നതിന് മുമ്പ് ആറോടെ വിരുന്നുകാർ എറണാകുളത്തേക്ക് തിരിച്ചു. ഉറക്കമെണീക്കേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതോടെ എട്ടോടെ ശാന്തി കിടപ്പുമുറിയിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. ബന്ധുക്കൾ അലമുറയിട്ട് കുട്ടിക്കായി ഒന്നരമണിക്കൂറോളം വീടും പരിസരവുമാകെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ സംഭവം അറിഞ്ഞ നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. 9.30 ഓടെ സൗത്ത് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കണ്ടാൽ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നവമാദ്ധ്യമങ്ങളിൽ പോസ്റ്റുമിട്ടു. ഡി.സി.ആർ.ബി ഉദ്യോഗസ്ഥന്റെ പേരും ഫോൺനമ്പരുമടങ്ങിയ പോസ്റ്റ് അതിവേഗം ഷെയർ ചെയ്യപ്പെട്ടു. ഒരുകുട്ടിയുമായി നാടോടി സ്ത്രീ ഓട്ടോയിൽ പോകുന്നതായി ചിലർ പൊലീസിൽ അറിയിച്ചതോടെ വാഹനപരിശോധനയും ശക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളായ ചിലരെ കസ്റ്റഡിയിലുമെടുത്തു.

11.30 ഓടെ പൊലീസ് വീണ്ടും വീട്ടിലെത്തിയ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയുടെയും ഭിത്തിയുടെയും ഇടയിൽ കുട്ടിയുടെ കാൽപാദം കണ്ടത്. ഈ സമയം കുട്ടി നല്ല ഉറക്കത്തിലായിരുന്നു. അലമാര നീക്കി ഉടൻ കുട്ടിയെ പുറത്തെടുത്തു. വിരുന്നുകാർ കൊണ്ടുപോകാത്തതിൽ പിണങ്ങി കുട്ടി ഒളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിയയുടെ അച്ഛനും അമ്മയും ജോലിസ്ഥലമായ ഹരിപ്പാട്ടായിരുന്നു. വിവരം അറിഞ്ഞ് ഇരുവരും വീട്ടിലെത്തിയിരുന്നു.

2005 മേയിൽ ആശ്രമം വാർഡിൽ രാജു - മിനി ദമ്പതികളുടെ ഏഴുവയസുകാരനായ രാഹുലിനെ കാണാതായിട്ട് അടുത്ത മേയിൽ 17വർഷം തികയും. ഈ കേസിൽ യാതൊരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.

Advertisement
Advertisement