മലയാള പ്രക്ഷേപണത്തിലെ നക്ഷത്രത്തിളക്കം
ആകാശവാണിയുടെ അഭിമാനംഎസ്. സരസ്വതിയമ്മയുടെ ഓർമ്മ
തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ആദ്യമായി എത്തുകയായിരുന്നു, ഒരു യുവ അഭിഭാഷക. ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ വന്നതാണ്. വനിതകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിപാടികളുടെ പ്രൊഡ്യൂസർ തസ്തികയിലേക്ക്. ചില റേഡിയോ നാടകങ്ങൾ കേൾക്കുകയും കാമ്പസ് നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്ത പരിചയം മാത്രമേയുള്ളൂ. റേഡിയോപരിപാടികളിൽ കഴിവു തെളിയിച്ച പലരും അപേക്ഷകരായുണ്ട്.
പക്ഷേ,ഫലം വന്നപ്പോൾ, അവർക്ക് ഒന്നാം റാങ്ക്. പേര് എസ്. സരസ്വതിയമ്മ. രണ്ടാം റാങ്ക്, റേഡിയോ അമ്മാവനും അഭിനേതാവും നാടകകൃത്തുമൊക്കെയായി വീരൻ എന്ന പേരിൽ പ്രശസ്തനായ പി.കെ. വീരരാഘവൻ നായർക്ക്. പ്രക്ഷേപണത്തിന്റെ കുലപതിമാരിലൊരാളായ ജി.പി.എസ്.നായരായിരുന്നു, അന്ന് ഡയറക്ടർ. ലിസ്റ്റ് അംഗീകാരത്തിനായി ഡൽഹിക്കയച്ചു. അന്തിമ തീരുമാനം അവിടെയാണ്.
തസ്തിക രണ്ടായി വിഭജിക്കപ്പെട്ടു:സരസ്വതിയമ്മയെ സ്ത്രീകൾക്കും വീരനെ കുട്ടികൾക്കും വേണ്ടിയുള്ള പരിപാടികളുടെ പ്രൊഡ്യൂസർമാരായി നിയമിച്ചു.1965 ഡിസംബറിൽ സരസ്വതിയമ്മ സ്ത്രീകൾക്കു വേണ്ടിയുള്ള പരിപാടികളുടെ ചുമതലക്കാരിയായി ആകാശവാണിയിൽ ചേർന്നു. 1968ൽ വീരരാഘവൻ നായർ രാജിവച്ചതോടെ, കുട്ടികളുടെ പരിപാടികളുടെ പ്രൊഡ്യൂസറും സരസ്വതിയമ്മയായി. ശ്രോതാക്കളുടെ മനസിൽ 'ചേച്ചി" യായി സ്ഥിരപ്രതിഷ്ഠ നേടിയ എസ്. സരസ്വതിയമ്മയുടെ തിളങ്ങുന്ന മാദ്ധ്യമ ജീവിതം ഇവിടെത്തുടങ്ങുന്നു.
കലാസാംസ്ക്കാരിക രംഗത്ത് അറിയപ്പെടുന്നവരുടെ വലിയൊരു നിര അന്ന് നിലയത്തിൽ ഒപ്പമുണ്ട്. അടുക്കളയുടെ പരിവൃത്തത്തിൽ നിന്ന് 'മഹിളാലയ" ത്തെ മോചിപ്പിച്ച്, വൈവിദ്ധ്യപൂർണ്ണമായ നാല് പുതിയ പരിപാടികൾ അവർ ആരംഭിച്ചു. സ്ത്രീകൾ എഴുതിയ സാഹിത്യരചനകൾ സ്ഥിരമായി ഉൾപ്പെടുത്തി. ലളിതാംബിക അന്തർജനത്തെ പരിചയപ്പെട്ടത് വലിയ വഴിത്തിരിവായി. സ്നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങി, അവർ ഒരു തുടർനാടകമെഴുതി 'പ്രസാദം". ഇതാണ് നോവലായി വിപുലീകരിച്ച, 'അഗ്നിസാക്ഷി."
നിലയാംഗങ്ങൾ അവതരിപ്പിക്കുന്ന പരിപാടികളിൽ അവരുടെ പേരു പറയുക അപൂർവ്വമായിരുന്നു. പക്ഷേ, ശബ്ദത്തിലൂടെ 'മഹിളാലയം ചേച്ചി" വേഗം തിരിച്ചറിയപ്പെട്ടു. ശ്രോതാക്കളയയ്ക്കുന്ന സാഹിത്യ രചനകൾ വായിച്ച്, അഭിപ്രായങ്ങൾ പറയുക കൂടി ചെയ്തിരുന്നു അവർ. പലർക്കും ഇത് വലിയ പ്രചോദനമായി. അന്ന് അയച്ചു കിട്ടിയ ഒരു കഥ വായിച്ച അവർ പറഞ്ഞു: ''നന്നായിട്ടുണ്ട്. അടുത്ത ആഴ്ച കേൾക്കാം. കഥയുടെ പേര് താളം."" പേരിടാതെ അയച്ച ആ കഥ , ടി.പി. രാധാമണി മനോഹരമായി വായിച്ചവതരിപ്പിച്ചു. തുടർന്ന് അവർ ധാരാളം കഥകളും കവിതകളും എഴുതി. മഹിളാലയത്തിൽ പ്രക്ഷേപണം ചെയ്ത അവരുടെ നാടകമാണ് 'അമ്മയ്ക്കു വേണ്ടി." അനൗൺസറായി ഡ്യൂട്ടിയിലുണ്ടായിരുന്ന പി. പത്മരാജൻ അതു കേട്ടു. 'തിങ്കളാഴ്ച നല്ല ദിവസം" എന്ന സിനിമയുടെ പിറവി അങ്ങനെയാണ്.
ആ കഥാകൃത്താണ് സജിനി പവിത്രൻ. പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ചവരുമായി അവർ നടത്തിയ അഭിമുഖ സംഭാഷണങ്ങൾ വിലപ്പെട്ട ചരിത്രസാക്ഷ്യങ്ങൾ കൂടിയാണ്. സ്വാതന്ത്ര്യ സമര സേനാനി അക്കാമ്മ ചെറിയാൻ, ഉത്തരവാദഭരണ പ്രക്ഷോഭകാലത്ത് അനുമതി വാങ്ങാതെ മഹാരാജാവിനെ കാണാൻ ചെന്ന കഥ അവർ പറഞ്ഞത് ഇങ്ങനെയാണ്: സുരക്ഷാ ചുമതലയുള്ള പാർക്കിസ് എന്ന സായ്പ് അവരോട് പിരിഞ്ഞു പോകാൻ ആവശ്യപെട്ടു. തന്റെ വലതു വശത്ത് ഭിത്തിയിൽ തൂക്കിയിരുന്ന റിവോൾവറിൽ കൈ വച്ചു കൊണ്ട്, ഉടൻ പിരിഞ്ഞു പോയില്ലങ്കിൽ വെടിവയ്ക്കും എന്ന് അയാൾ പറഞ്ഞപ്പോൾ, ''ഞാനാണവരെ നയിക്കുന്നത്. ആദ്യം എന്നെ വെടിവയ്ക്ക്"" എന്ന് ചങ്കൂറ്റത്തോടെ അലറി, അക്കാമ്മ ചെറിയാൻ.
ഡോ.രത്നമയി ദേവി ദീക്ഷിത്ത് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ച തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി. മുൻ വിദേശകാര്യ സെക്രട്ടറി ജെ.എൻ. ദീക്ഷിതിന്റെ അമ്മ . പതിനഞ്ചാം വയസിൽ തന്റെ അദ്ധ്യാപകനായിരുന്ന 33കാരൻ മുൻഷി പരമുപിള്ളയുടെ ഭാര്യയാകേണ്ടി വന്ന അവർ, ഒരു അഭിമുഖത്തിൽ, അസാധാരണമായ തന്റെ ജീവിതകഥ പറഞ്ഞു. പരമുപിള്ളയുമായി ഒത്തുചേരാനാവാതെ, പരസ്പര സമ്മതത്തോടെ ബന്ധം വേർപെടുത്തി, മൂന്നുമക്കളുമായി നാടുവിട്ടു. സംസ്കൃതത്തിൽ പാണ്ഡിത്യം നേടി, പ്രൊഫസറായി, ഗാന്ധി ശിഷ്യയായി. രാമകൃഷ്ണ മിഷനുമായുള്ള ബന്ധം കാരണം മക്കളുടെ മലയാളിപ്പേരുകൾ ബംഗാളിയാക്കി മണി ജ്യോതീന്ദ്രനാഥായി (ജെ.എൻ. ദീക്ഷിത്). മക്കളുമായി സേവാശ്രമത്തിൽ കഴിയവേ, അവർ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട്, സ്വാതന്ത്ര്യ സമരസേനാനി സീതാറാം ദീക്ഷിതിനെ വിവാഹം ചെയ്തു.
ഇന്ത്യയിലെ ആദ്യ വനിതാ സർജൻ ജനറലായിരുന്ന മേരി പുന്നൻ ലൂക്കോസുമായുള്ള അഭിമുഖം നടത്തിയത് രാത്രിയിലായിരുന്നു. തൈക്കാട്ട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രി തുടങ്ങിയ സമയത്ത് ഒരു രാത്രി, നെഴ്സുമാർ ഉയർത്തിപ്പിടിച്ച രണ്ടു തൂക്കുവിളക്കുകളുടെ മാത്രം പ്രകാശത്തിൽ അവർ ആദ്യത്തെ സിസേറിയൻ നടത്തിയ കഥ പറഞ്ഞു. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ 'ബാലനി" ലെ നായിക കമലയെ കണ്ടെത്തിയതും ഒരു അഭിമുഖ പരമ്പരയെ തുടർന്നായിരുന്നു. അപ്പോൾ അജ്ഞാതവാസത്തിലായിരുന്നു അവർ. മുൻകാല നാടകസിനിമാനടിമാരുമായുള്ള അഭിമുഖ പരമ്പര കേട്ട ഒരു ശ്രോതാവ് എഴുതി: കമലം താമസിക്കുന്നതെവിടെയെന്നറിയാം. അവരുമായുള്ള അഭിമുഖം നടത്തുമോ? ആ അഭിമുഖത്തെ തുടർന്നാണ് കമലം മറ്റു മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ വരുന്നത്. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി അന്നാ ചാണ്ടി, ആദ്യ വനിതാ എൻജിനിയർ ത്രേസ്യ, ആദ്യ ഐ.എ.എസ്. ഓഫീസർ ഓമനക്കുഞ്ഞമ്മ, സിസ്റ്റർ ബെനീഞ്ഞയായി മാറിയ കവയിത്രി മേരി ജോൺ തോട്ടം, എന്നിങ്ങനെ ചരിത്രം രചിച്ച എത്രയോ വനിതകൾ ആകാശവാണി സ്റ്റുഡിയോയിൽ തങ്ങളുടെ ജീവിത കഥ പറഞ്ഞു. ശബ്ദശേഖരത്തിൽ അവ ഭാവി തലമുറകൾക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
മനഃശാസ്ത്രജ്ഞനോട് ചോദിക്കാം, നിയമവേദി തുടങ്ങിയ പുതുമയാർന്ന പരിപാടികളും ആരംഭിച്ചു. വനിതാ പരിപാടികളിൽ പുരുഷൻമാരെ പങ്കെടുപ്പിക്കുന്ന കീഴ് വഴക്കമില്ലായിരുന്നു. അതിനും മാറ്റം വരുത്തി. മൃഗങ്ങളെയും പക്ഷികളെയും മാത്രം കഥാപാത്രങ്ങളാക്കി മാലി എഴുതിയ 'സർക്കസ്". മഹാകവി പി.കുഞ്ഞിരാമൻ നായർ പഞ്ചതന്ത്രം കഥകളെ ആസ്പദമാക്കി എഴുതിയ 'പഞ്ചാമൃതം" എന്ന സംഗീതശില്പം തുടങ്ങിയവ മുതിർന്നവർക്കും ഇഷ്ടമായി. കുട്ടികളുടെ ഗായക സംഘം രൂപവൽക്കരിച്ചതും സരസ്വതിയമ്മയാണ്. അതിൽ അംഗമായ ഒരു പെൺകുട്ടി പിൽക്കാലത്ത് മലയാളത്തിന്റെ വാനമ്പാടിയായി; കെ.എസ്.ചിത്ര. മുംബയിൽ നടന്ന ഒരു ഇന്തോ അമേരിക്കൻ സമ്മേളനത്തിൽ കുട്ടികളുടെ ഗായക സംഘം പാടിയ ഒരു പാട്ട് കേൾപ്പിച്ചു. കാവാലത്തിന്റെ വരികൾക്ക് എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകിയ ആ പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇന്ത്യയിലെ ആകാശവാണി നിലയങ്ങളിലെല്ലാം കുട്ടികളുടെ ഗായകസംഘം രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്തെ ഗായകസംഘത്തിന് മൂന്നു പ്രാവശ്യം ദേശീയ തലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
നിലയത്തിന്റെ ഒന്നാം നിലയിൽ തന്നെ മുറി നൽകി, പ്രഗത്ഭമതികൾക്കൊപ്പം അന്നത്തെ ഒരേ ഒരു വനിതാ പോഗ്രാം ഉദ്യോഗസ്ഥയായ തന്നെ ഇരുത്തിയ സ്റ്റേഷൻ സയറക്ടർ ജി.പി.എസ് നായരെക്കുറിച്ച് എസ്. സരസ്വതിയമ്മ പല പ്രാവശ്യം അനുസ്മരിച്ചിട്ടുണ്ട്. 26 വർഷം നീണ്ട പ്രക്ഷേപണ ജീവിതമവസാനിച്ചപ്പോൾ അവർ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരുന്നു. ആയിരക്കണക്കിന് ശ്രോതാക്കളുടെ ഹൃദയത്തിൽ സ്വന്തം ചേച്ചിയുടെ, സഹോദരിയുടെ, അമ്മയുടെ, ഗുരുനാഥയുടെ സ്ഥാനം നേടിക്കൊണ്ടായിരുന്നു അവർ 1991ൽ നിറഞ്ഞ സംതൃപ്തിയോടെ, ചാരിതാർത്ഥ്യത്തോടെ, ആകാശവാണിയുടെ പടവുകളിറങ്ങിയത്.
(ലേഖകന്റെ ഫോൺ:9447181006)