നടിയെ ആക്രമിച്ച കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യും, പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും

Monday 17 January 2022 6:49 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് രണ്ട് ഹർജികളാണ് പ്രോസിക്യൂഷൻ നൽകിയത്. എട്ട് സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. മൊബൈൽ ഫോൺ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന ആവശ്യവും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അതേസമയം നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മുഖ്യപ്രതി പൾസർ സുനി 2018ൽ ജയിലിൽവച്ച് എഴുതിയ കത്തിനെക്കുറിച്ചും വിശദമായി അന്വേഷിക്കും. കത്ത് താൻ തന്നെ എഴുതിയതാണെന്ന് സുനി സമ്മതിച്ചിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പരാമർശിക്കുന്ന വി ഐ പിയെ കണ്ടെത്താനായി ശബ്ദ സാമ്പിളുകൾ പരിശോധിക്കും. ഈ മാസം 20നകം തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ നൽകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കും.

Advertisement
Advertisement