ഞാനൊരാളെ തീർത്തു ദേ കിടക്കുന്നു, മൃതദേഹം സ്റ്റേഷന് മുന്നിലേക്കിട്ട് ജാേമോൻ പാെലീസുകാരോട് അലറി, അരുംകൊലയ്ക്ക് പിന്നിലെ പ്രധാന ലക്ഷ്യം മറ്റൊന്ന്

Monday 17 January 2022 11:44 AM IST

കോട്ടയം: എന്ത് കൊടുംക്രൂരതയ്ക്കും മടിക്കാത്ത ആളാണ് കോട്ടയത്ത് യുവാവിനെ അരുംകൊലചെയ്തശേഷം മൃതദേഹം ചുമന്ന് പൊലീസ് സ്റ്റേഷനുമുന്നിൽകൊണ്ടിട്ട കുപ്രസിദ്ധ ഗുണ്ട ജോമോൻ. ഷാൻ ബാബുവിന്റെ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽകൊണ്ടിട്ടശേഷം ലവലേശം കൂസലില്ലാതെ 'ഞാനൊരാളെ തീർത്തു' എന്ന് അട്ടഹസിച്ചത് തന്നെ ഇതിന് തെളിവ്. ഷാനിനെ തട്ടിക്കൊണ്ടുപോകാൻ ജോമോനൊപ്പം മറ്റുരണ്ടുപേർ കൂടി ഉണ്ടായിരുന്നെങ്കിലും തല്ലിക്കൊന്നത് താനൊറ്റയ്ക്കാണെന്നാണ് ജോമാേൻ പൊലീസിനോട് പറഞ്ഞത്. കൊല്ലാൻ ഉറപ്പിച്ചിരുന്നില്ലെന്നും എതിരാളിയുടെ താവളം കണ്ടെത്താൻ വേണ്ടിയാണ് മർദ്ദിച്ചതെന്നുമാണ് ജോമോൻ പറഞ്ഞത്. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ഇയാൾ.

ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഷാനിന്റെ ശരീരം മുഴുവൻ ക്രൂരമർദ്ദനത്തിന്റെ പാടുകളുണ്ട്. ജില്ലയിലെ ഏറ്റവും ക്രൂരനായ ഗുണ്ട എന്ന സ്ഥാനം അരക്കിട്ടുറപ്പിക്കാനാണ് ഇത്തരത്തിലൊരു കൃത്യം ചെയ്യാൻ ജോമാേൻ തയ്യാറായതെന്നാണ് പൊലീസ് പറയുന്നത്. ജോമോനെ കൂടുതൽ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

നേരത്തേ കാപ്പ ചുമത്തപ്പെട്ട നാട് കടത്തപ്പെട്ടയാളാണ് ജോമോൻ. എന്നാൽ കോടതിയിൽ നിന്ന് ഇളവ് നേടി കോട്ടയത്ത് എത്തുകയായിരുന്നു. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ ഒപ്പിടണമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിട്ടിരുന്നു. സൂര്യനെന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാൻ ബാബുവിനെ കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി ഒൻപതരയ്ക്ക് വിമലഗിരിയിൽ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാൻ ബാബുവിനെ ജോമോനും മറ്റ് രണ്ട് പേരും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

മകനെ കാണാനില്ലെന്ന പരാതിയുമായി ഷാൻ ബാബുവിന്റെ അമ്മ രാത്രി ഒന്നരയോടെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് ജോമോൻ മൃതദേഹവും ചുമന്ന് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

Advertisement
Advertisement