ഗുണ്ടാരാജിന് കീഴടങ്ങി: തിരുവഞ്ചൂർ
കോട്ടയം: കേരളം ഗുണ്ടാരാജിന് കീഴടങ്ങിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവമെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പൊലീസ് സ്‌റ്റേഷന് മുമ്പിൽ ഒരു മൃതദേഹം കൊണ്ടിടാനുളള ധൈര്യം ഒരു ഗുണ്ടയ്ക്ക് എങ്ങനെയാണ് കിട്ടിയതെന്ന് വിശദീകരിക്കേണ്ട ബാദ്ധ്യത ആഭ്യന്തരവകുപ്പിനുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട ഗുണ്ട കോടതി വിധിയിലൂടെ തിരിച്ചെത്തുമ്പോൾ അയാളെ നിരീക്ഷിക്കേണ്ട ചുമതല പൊലീസിനുണ്ട്. ഇത് നടക്കാതെ പോയതാണ് ഒരു യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ജില്ലാ കളക്ടറുടെ അധികാരം ഉപയോഗിച്ച് സെക്ഷൻ മൂന്ന് അനുസരിച്ച് കാപ്പാ ചുമത്തിയിരുന്നെങ്കിൽ ഗുണ്ടയ്ക്ക് കോടതിയിൽ നിന്നും അനുമതി ലഭിക്കില്ലായിരുന്നു. ഈ വകുപ്പ് ഉപയോഗിക്കാതിരുന്നത് വീഴ്ചയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ജനങ്ങൾ ഭയന്നാണ് കഴിയുന്നത്. അക്രമികളെയും ഗുണ്ടകളെയും അമർച്ച ചെയ്യാൻ പൊലീസ് തയാറാകണം. എസ്.ഐ.യുടെ തൊപ്പി എടുത്തു തലയിൽ വെച്ച പ്രതികൾ പോലും ഇവിടെയുണ്ട്. നിരവധി ഗുണ്ടാസംഘങ്ങളാണ് നാട്ടിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.