കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: ഏഴുമാസം മുമ്പ് കൂട്ടമാനഭംഗത്തിനിരയായ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ പതിനെട്ടുകാരിയെ മലപ്പുറം തേഞ്ഞിപ്പലത്തെ വാടകവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 9.30ന് ഇളയമകനെ സ്കൂളിലാക്കി അമ്മ തിരിച്ചെത്തിയശേഷം ആഹാരം കഴിക്കാൻ വിളിച്ചിട്ടും മകൾ മുറി തുറക്കാത്തിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അയൽവാസികളുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
കൂട്ടമാനഭംഗക്കേസ് കൊണ്ടോട്ടി പൊലീസാണ് അന്വേഷിക്കുന്നത്. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ച് പോക്സോ കേസുകളിലും ഇരയാണ് പെൺകുട്ടി. കേസുകളിൽ ബന്ധുക്കളുൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനഭംഗത്തിന് ഇരയാകുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല. പെൺകുട്ടിയുടെ പിതാവ് 12 വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
ആരും സഹായിച്ചില്ല: പെൺകുട്ടിയുടെ മാതാവ്
മകളെ സർക്കാരിന്റെ കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കണമെന്ന ആവശ്യമടക്കം ഉന്നയിച്ചിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. സർക്കാർ എന്തെങ്കിലുമൊരു നടപടി എടുത്തിരുന്നുവെങ്കിൽ എന്റെ കുഞ്ഞിന് ഈ ഗതി വരില്ലായിരുന്നു. പൊലീസിൽ നിന്നോ മറ്റു വകുപ്പുകളിൽ നിന്നോ ആരുടേയും സഹായങ്ങൾ ലഭിച്ചിട്ടില്ല. മകൾ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇക്കാര്യം പലരോടും പറഞ്ഞ് സഹായമഭ്യർത്ഥിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടാണ് കുട്ടിയുടെ ചികിത്സയടക്കം നടത്തിയിരുന്നത്. കൗൺസലിംഗ് നൽകാൻ പോലും ആരുടെയും സഹായം ലഭിച്ചില്ല. വനിതാ പൊലീസും സഹായിച്ചില്ല.