നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലിൽ, സിദ്ദിഖ് എന്നയാൾ പങ്കെടുത്തു; സത്യങ്ങൾ അറിയാവുന്ന പലരും ഉണ്ടെന്ന് പൾസർ സുനിയുടെ അമ്മ

Friday 21 January 2022 8:00 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നതെല്ലാം സത്യമാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ശോഭന. സത്യങ്ങൾ അറിയുന്ന പലരുമുണ്ടെന്ന് മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലിലാണ്. യോഗത്തിൽ സിദ്ദിഖ് എന്നയാൾ പങ്കെടുത്തു. ഇത് നടൻ സിദ്ദിഖ് ആണോ എന്നറിയില്ലെന്നും പൾസർ സുനിയുടെ അമ്മ വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു വെളിപ്പെടുത്തൽ.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ശരത്ത് എന്നിവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.


അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. ദിലീപിനെതിരെ കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമായിരുന്നു ദിലീപിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെയും പരാതിക്കാരനായ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെയും മൊഴിയെടുത്തതിന് പിന്നാലെയാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

Advertisement
Advertisement