പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെടിവച്ച് കൊന്നു

Sunday 23 January 2022 1:56 AM IST

ലക്നൗ: യു.പിയിലെ ഗോരഖ്പൂരിൽ പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് വെടിവച്ച് കൊന്നു. ബിഹാർ സ്വദേശിയായ ദിൽഷാദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂർ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്തായിരുന്നു സംഭവം. മുൻ ബി.എസ്.എഫ് ജവാനായിരുന്ന ഭഗവത് നിഷാദാണ് കൃത്യം നടത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ദിൽഷാദിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീടിനടുത്തായിരുന്നു ദിൽഷാദ് സൈക്കിൾ റിപ്പയർ കട നടത്തിയിരുന്നത്. 2020 ഫെബ്രുവരിയിൽ ദിൽഷാദ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും മാർച്ച് 12ന് പ്രതിയെ ഹൈദരാബാദിൽ നിന്ന് പിടികൂടുകയും ചെയ്തു. റിമാൻഡിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.

കഴിഞ്ഞദിവസം കേസിന്റെ വിചാരണയ്ക്കായാണ് ദിൽഷാദ് കോടതിയിൽ എത്തിയത്. കേസിലെ പെൺകുട്ടിയുടെ പിതാവും കോടതിയിൽ വന്നിരുന്നു. കോടതി ഗേറ്റിന് പുറത്ത് പ്രതിയെ കണ്ട പിതാവ് ഇയാൾക്ക് നേരേ വെടിയുതിർത്തെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് പുറത്ത് സംഘർഷവുമുണ്ടായി.

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Advertisement
Advertisement