കൊവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിക്കാൻ വീണ്ടും പൊലീസ്
- അനാവശ്യയാത്രക്കാർക്ക് പണികിട്ടും
തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് വീണ്ടും കളത്തിലിറങ്ങി. ഇന്നലെ അർദ്ധരാത്രി മുതൽ തന്നെ ജില്ലയിൽ സിറ്റി പൊലീസിന്റെയും റൂറൽ പൊലീസിന്റെയും നേതൃത്വത്തിൽ പല സ്ഥലങ്ങളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനകൾ ആരംഭിച്ചിരുന്നു. നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി: വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി 15 ചെക്ക് പോസ്റ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക്, വനിതാ പൊലീസ് സ്റ്റേഷൻ, എ.സി.പിയുടെ സ്‌ക്വാഡ് എന്നിവയും രംഗത്തുണ്ടായിരുന്നു. ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്ന് അടച്ചിടുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ഉച്ച മുതൽ തന്നെ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ഉള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂവെന്ന് പൊലീസ് പറഞ്ഞു. അത്യവശ്യ യാത്രക്കാർ സത്യവാങ് മൂലം കൈയിൽ കരുതണം.
അവശ്യ സർവീസുകൾക്ക് ഇളവ്
- വിവാഹം, മരണാനനന്തര ചടങ്ങുകൾക്ക് 20 പേർ.
- അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം.
- ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്റ്റേ വൗച്ചേഴ്‌സ് ഹാജരാക്കിയാൽ
- പരീക്ഷകൾക്ക് പോകുന്നവർക്ക് അഡ്മിറ്റ് കാർഡുകൾ കൈവശം വച്ച് യാത്ര ചെയ്യാം
- ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്നവർ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകൾ കാട്ടിയാൽ സഞ്ചരിക്കാം
- റസ്റ്റോറന്റുകൾ, ബേക്കറികൾ പാഴ്‌സലുകൾക്കായി തുറക്കാം.
- പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ,
- ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ തുറക്കാം
ജില്ലയിൽ കൊവിഡ് പ്രതിദിന കണക്കിൽ റെക്കാഡ് ; 5120 പേർക്ക് രോഗം
തൃശൂർ: കൊവിഡ് സ്ഥിരീകരിച്ച് രണ്ടുവർഷം തികയാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ജില്ലയിൽ പ്രതിദിന കൊവിഡ് കണക്കിൽ റെക്കാഡ്. ഇന്നലെ 5120 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ജില്ലയിൽ കൊവിഡ് പ്രതിദിന കണക്ക് അയ്യായിരം കടക്കുന്നത്. നേരത്തെ 4,425 ആയിരുന്നു ഉയർന്ന നിരക്ക്. കഴിഞ്ഞ വർഷം സെപ്തംബർ 21 നായിരുന്നു അത് രേഖപ്പെടുത്തിയത്. 12,593 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് എടുത്തത്. അതിൽ നിന്നാണ് ഇത്രയും പേർ പോസിറ്റീവായത്. ജില്ലാ അതീവമായ സ്ഥിതിവിശേഷത്തിലേക്കാണ് നീങ്ങുന്നത്.
ടി.പി.ആർ 40.69 ശതമാനത്തിലെത്തി. ഇതിൽ 2,291 പേർക്ക് ആന്റിജൻ പരിശോധനയും, 10,136 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, 166 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 731 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,065 പേരും ചേർന്ന് 23,916 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 3,041 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,82,290 ആണ്. 5,54,970 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.