ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി, ചോദ്യം ചെയ്യൽ ആരംഭിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പുവെന്ന കൃഷ്‌ണ പ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. രാവിലെ ഒൻപതുമുതൽ രാത്രി എട്ടുവരെയാണ് ചോദ്യം ചെയ്യൽ.
ആദ്യഘട്ടത്തിൽ പ്രതികളെ പ്രത്യേകം ചോദ്യം ചെയ്യും. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു. അതിനുശേഷം ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യൽ മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും.
ചൊവ്വാഴ്ച വരെ പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഞായർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ രാത്രി എട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയക്കണം. പ്രതികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ ഹാജരാക്കണം.വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ നൽകിയ ഹർജികളിലായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.