ദിലീപും കാവ്യയും വേങ്ങരയിലെ നേതാവിന്റെ വീട്ടിലെത്തി 50 ലക്ഷം രൂപ കൈമാറി, നടന്നത് അഞ്ചരക്കോടിയുടെ ഇടപാടെന്ന് സംവിധായകന്റെ ആരോപണം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര. കേസ് ഒതുക്കാനായി മലപ്പുറം വേങ്ങരയിലെ ഒരു നേതാവിൻ്റെ വീട്ടിലെത്തി ദിലീപും കാവ്യയും കൂടി 50 ലക്ഷം രൂപ കൈമാറിയെന്ന് ബൈജു കൊട്ടാരക്കര ചാനൽ ചർച്ചയിൽ ആരോപിച്ചു.
2017 സെപ്തംബർ 21-ന് ദിലീപിൻ്റെ അനിയൻ അനൂപും സുഹൃത്ത് സുരാജും മലപ്പുറം വേങ്ങരയിലെത്തി. സംസ്ഥാനത്തെ ഒരു പ്രമുഖ പാർട്ടിയുടെ യുവജനേതാവിനെ കാണാനാണ് അവർ പോയത്. തിരുവനന്തപുരത്തുള്ള ദിലീപിനെ ന്യായീകരിച്ചു സംസാരിക്കുന്ന ഒരാളുടെ ഇടപെടലിലാണ് നേതാവിനെ കാണാൻ ഇവർക്ക് അവസരമൊരുങ്ങിയത്.ഒരു ഡീലുറപ്പിക്കാൻ വേണ്ടിയാണ് അവർ പോയത്. അഞ്ച് കോടി രൂപയുടെ ഒരു ഇടപാടായിരുന്നു അത്. കാര്യങ്ങളെല്ലാം തങ്ങൾ കൈകാര്യം ചെയ്തോളാം എന്ന ഉറപ്പ് അന്ന് അയാളിൽ നിന്നും അവർക്ക് കിട്ടി. പിന്നീട് ജയിലിൽ നിന്നും ദിലീപ് ഇറങ്ങിയ ശേഷം അപ്പുണി ഓടിച്ച കാറിൽ ദിലീപും കാവ്യയും വേങ്ങരയിലെത്തി അൻപത് ലക്ഷം രൂപ ഈ നേതാവിന് നൽകി. ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ ദിലീപിൻ്റെ കൈവശമുണ്ട്. ബാക്കി പണം ദില്ലിയിൽ എത്തിക്കാം എന്നായിരുന്നു ദിലീപ് നേതാവിന് നൽകിയ ഉറപ്പ്. ഈ സമയത്ത് ദിലീപ് അഭിനയിച്ച മൈ സാൻ്റാ എന്ന ചിത്രത്തിൽ ദിലിപീന് കിട്ടേണ്ട പ്രതിഫലത്തിൻ്റെ ബാലൻസ് തുക മൂന്നര കോടി ഡൽഹിയിലാണ് കൊടുത്തതെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.
കേസിൽ ജാമ്യം ലഭിക്കുന്നതിനായി 10 കോടി നൽകണമെന്ന് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ദിലീപിനോട് ആവശ്യപ്പെട്ടുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ദിലീപിന്റെ സുഹൃത്തായ സംവിധായകനോടാണ് ഫോമിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ദിലീപ് ജയിൽ മോചിതനായപ്പോൾ ഫോൺ കാളിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ തന്നെ സർക്കാർ കുടുക്കിയതാണെന്ന് സ്ഥാപിക്കാനുള്ള അവസരമാണ് ഇല്ലാതായതെന്നും ആ ഫോൺ കോൾ റെക്കോർഡ് വീണ്ടെടുക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടതായി ബൈജു പറഞ്ഞു. തുടർന്ന് എറണാകുളത്തെ ഐ.ടി സ്ഥാപനത്തിലെ സലീഷ് എന്നയാളെ ബന്ധപ്പെട്ട് ഫോൺ പരിശോധനയ്ക്ക് നൽകി. എന്നാൽ കോൾ റെക്കോഡ് കിട്ടിയില്ല. ദിവസങ്ങൾക്ക് ശേഷം ഈ യുവാവ് ആലുവയിൽ അജ്ഞാത വാഹനമിടിച്ചു മരിച്ചതായും ബൈജു ആരോപിക്കുന്നു.