വിനിതയുടെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്; പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ട് പൊലീസ്

Tuesday 08 February 2022 1:11 PM IST

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്ക് കൊലപാതകത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. സംഭവം നടന്ന ദിവസം അമ്പലമുക്ക്, കുറവൻകോണം റോഡിലൂടെ സംശയാസ്‌പദമായി മുഖംമറച്ച് നടന്നുപോകുന്നയാളിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ കൈയിൽ മുറിപ്പാടുണ്ടായിരുന്നതായും സാക്ഷിമൊഴിയുമുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അമ്പലനഗറിൽ ടാബ്സ് ഗ്രീൻടെക് അഗ്രിക്ലീനിക്ക് എന്ന കടയിലെ ജീവനക്കാരി വിനിതമോൾ കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിനിതയുടെ നാലരപ്പവന്റെ മാല നഷ്ടമായിട്ടുണ്ട്. എന്നാൽ വില്പനശാലയിലെ കളക്ഷൻ പണമായ 25,000 രൂപ ഹാൻഡ് ബാഗിൽ തന്നെയുണ്ടായിരുന്നു.

ജനവാസ മേഖലയിലാണ് അലങ്കാരച്ചെടി വില്പന കേന്ദ്രമെങ്കിലും പരിസരവാസികളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളൊന്നും പൊലീസിന് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നില്ല. ഇവിടെ സിസി ടിവി കാമറകളില്ലെങ്കിലും സമീപത്തെ ലഭ്യമായ കാമറ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടത്.

അവധിദിവസമായ ഞായറാഴ്ച വിനിത ചെടികൾ നനയ്‌ക്കാനെത്തുമെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കാം കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അഞ്ചിഞ്ചോളം വലിപ്പത്തിൽ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. കൊല്ലപ്പെട്ട വിനിതയുടെയും കടയുടമയുടെയും ജീവനക്കാരുടെയും ഫോൺകാൾ വിശദാംശങ്ങൾ ശേഖരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകളിലേക്ക് വന്നതും പോയതുമായ കാളുകളുടെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.