ഡോക്ടർക്ക് കുത്തേറ്റ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല; വീണ്ടും മൊഴിയെടുക്കാൻ പൊലീസ്‌

Tuesday 01 March 2022 11:39 PM IST

കാസർകോട്: നുള്ളിപ്പാടി കെയർവെൽ ആശുപത്രിയിലെ ഡോക്ടർ സാബിൽ നാസിറിനെ(27) വീട്ടിൽ അതിക്രമിച്ചുകയറി മുഖംമൂടി സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 307 വകുപ്പ് പ്രകാരം വധശ്രമത്തിനും 324 വകുപ്പ് പ്രകാരം ഗുരുതരമായി മുറിവേൽപ്പിച്ചതിനും കേസെടുത്ത് കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ബന്ധുവായ അബ്ദുൾ നാസറിന്റെ പരാതി പ്രകാരമാണ് കേസ്.

ഞായറാഴ്ച രാത്രി 11.30 മണിയോടെ ചൗക്കി സി.പി.സി.ആർ.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ കെ.സി കോമ്പൗണ്ടിലെ വസതിയിൽ വച്ചാണ് സാബിൽ നാസിറിന് കത്തേറ്റത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടിൽ അതിക്രമിച്ചുകയറി ഡോക്ടറെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരു യേനപ്പോയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. തീവ്രപരിചരണവിഭാഗത്തിൽ നിന്ന് ഇദ്ദേഹത്തെ മുറിയിലേക്ക് മാറ്റി.

പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സാബിലിന്റെ മൊഴിയെടുത്തെങ്കിലും പ്രതികളെ തിരിച്ചറിയുന്നതിനുള്ള വിവരങ്ങളൊന്നും കിട്ടിയില്ല. തനിക്ക് ശത്രുക്കളൊന്നും ഇല്ലെന്നും അക്രമത്തിന് പിന്നിൽ ആരെന്ന് തനിക്കറിയില്ലെന്നുമാണ് ഡോക്ടർ നൽകിയ മൊഴി. മോഷണം ലക്ഷ്യമിട്ടാണ് മുഖംമൂടി ധരിച്ച സംഘം ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചുകടന്നതെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. മോഷണശ്രമത്തിന്റെ ചെറിയ ലക്ഷണങ്ങൾ പോലും വീട്ടിൽ കണ്ടെത്തിയിട്ടില്ല.

സാബിൽ നാസിറിന്റെ വീട്ടിൽ സി.സി.ടി.വി ഇല്ല. സമീപം ഹൈവേക്കരികിലുള്ള സി.സി.ടി.വി കാമറകളിൽ നിന്നുമുള്ള കാഴ്ചകളിലും അക്രമികളെ കുറിച്ചുള്ള സൂചനയൊന്നും കിട്ടിയില്ല. കുറെ വാഹനങ്ങൾ കടന്നപോകുന്ന ദൃശ്യം മാത്രമാണ് ഈ കാമറകളിലുള്ളത്. ഡോക്ടറുടെ വീടിനടുത്ത മറ്റൊരു വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ അർദ്ധരാത്രി 12.30 മണിയോടെ ഒരു കാർ കടന്നുപോകുന്ന ദൃശ്യമുണ്ടെങ്കിലും അക്രമികൾ സഞ്ചരിച്ച വാഹനമാണോ ഇതെന്ന് വ്യക്തമല്ല. ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു

Advertisement
Advertisement