അപൂർവചിലന്തിയുടെ സാന്നിദ്ധ്യവുമായി ക്രൈസ്റ്റ്‌ കോളേജ് കാമ്പസ്

Wednesday 02 March 2022 1:15 AM IST

ഇരിങ്ങാലക്കുട : വംശ നാശം സംഭവിച്ചുവെന്ന് കരുതിയ നീളൻ കാലൻചിലന്തി കുടുംബത്തിലുള്ളതും നീണ്ട താടിക്കാരൻ ചിലന്തി കുടുംബത്തിലുള്ളതുമായ രണ്ടിനങ്ങളെ ക്രൈസ്റ്റ്‌കോളജ് കാമ്പസിൽ നിന്നും കണ്ടെത്തി. കോളേജിലെ ജൈവവൈവിദ്ധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്.

134 വർഷങ്ങൾക്കിപ്പുറമൊരു നീളൻ കാലൻചിലന്തി

നീളൻ കാലൻചിലന്തി കുടുംബത്തിൽ വരുന്ന ചിലന്തിയുടെ ശാസ്ത്രനാമം മൈക്രോഫോൾക്ക്‌സ് ഫറോട്ടി എന്നാണ്. ഫ്രഞ്ച് ചിലന്തി ഗവേഷകനായ ഡോ. യൂജിൻ സൈമൺ 1887 ൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്. 134 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇവിടെ കണ്ടെത്തുന്നത്. ഉരുണ്ട ശരീരത്തോടുകൂടിയ ഇവയുടെ വലിപ്പം രണ്ട് മില്ലിമീറ്ററാണ്. വളരെ ചെറിയ തിളങ്ങുന്ന 8 കണ്ണുകൾ നാലു കൂട്ടമായാണ് ഇരിക്കുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ശരീരത്തിൽ വെളുത്ത പൊട്ടുകൾ കാണാം. വളരെ നീളം കൂടിയ പെട്ടെന്ന് ഒടിഞ്ഞുപോകുന്ന കാലുകളാണ് ഇവയ്ക്കുള്ളത്. പെൺചിലന്തി വെളുത്ത മുത്തുപോലിരിക്കുന്ന മുട്ടകൾ ചിലന്തി നൂലിനാൽ പൊതിഞ്ഞു ചുണ്ടോടുചേർത്ത് കൊണ്ടു നടക്കുകയാണ് ചെയ്യുന്നത്.

1921ന് ശേഷം നീണ്ട താടിക്കാരൻ ചിലന്തി

നീണ്ട താടിക്കാരൻ ചിലന്തി കുടുംബത്തിൽ വരുന്ന ടെട്രാഗ്‌നാത്ത കൊച്ചിനെൻസിസ് എന്ന ശാസ്ത്ര നാമമുള്ള ചിലന്തിയെ മദ്രാസ് മ്യൂസിയം ഡയറക്ടർ ആയിരുന്ന ബ്രിട്ടീഷ് ചിലന്തി ഗവേഷകനായ ഡോ. ഫ്രഡറിക് ഹെന്റി ഗ്രവേലി 1921 ൽ അതിരപ്പിള്ളി വനത്തിൽ നിന്നാണ് കണ്ടെത്തിയത്. ശേഷം ഇതാദ്യമായാണ് ഈ ചിലന്തിയെ കണ്ടെത്തുന്നത്. അദ്ദേഹം പെൺ ചിലന്തിയെ മാത്രമാണ് കണ്ടെത്തിയത്. ആൺ ചിലന്തിയുടെ നീണ്ട താടിയുടെ ഉൾഭാഗത്തായി നാലു പല്ലും പുറം ഭാഗത്തായി മൂന്ന് പല്ലുമുണ്ട്. താടിയുടെ അഗ്രഭാഗത്തായി പുറത്തേക്ക് വളഞ്ഞു നിൽക്കുന്ന മുള്ളുമുണ്ട്. ആൺചിലന്തിയുടെ നീളം നാല് മില്ലിമീറ്ററാണ്. വെള്ളം കെട്ടിക്കിടക്കുന്ന പുൽമേടുകളിൽ കാണുന്ന ഇവ പകൽസമയത്ത് ഇലകൾക്കടിയിൽ ഒളിച്ചിരിക്കും.

ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെയും സാമ്പത്തിക സഹായത്തോടെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സുധികുമാർ എ.വിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഗവേഷണ വിദ്യാർത്ഥികളായ വിഷ്ണു ഹരിദാസ്, അഞ്ജു കെ.ബേബി എന്നിവരോടൊപ്പം കേരള വർമ്മകോളജിലെ ജന്തുശാസ്ത്രവിഭാഗം അദ്ധ്യാപിക ഡോ. ഉഷ ഭഗീരഥനും പങ്കാളികളായി. ഈ കണ്ടുപിടിത്തം ഈജിപ്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രമാസികയായ സെർക്കറ്റിന്റെ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisement
Advertisement