ജെസ്നയുടെ തിരോധാനത്തിന് നാലു വയസ്

Friday 25 March 2022 12:00 AM IST

മുണ്ടക്കയം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്ന വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് 4 വർഷം പിന്നിട്ടു. പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.

വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ഇവരുടേത്. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്ന് 2018 മാർച്ച് 22ന് രാവിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌ന പിന്നെ എവിടെ പോയി എന്ന് ആർക്കുമറിയില്ല.

അന്നു രാത്രി തന്നെ ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനിലും പിന്നീട് വെച്ചുച്ചിറ പൊലീസിലും പരാതി നൽകി.

പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ മറ്റൊന്നും ജസ്ന എടുത്തിട്ടില്ലായിരുന്നു.
വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയതായുമാണ് പൊലീസിനു ലഭിച്ച ഏക തെളിവ്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജസ്നയുടെ വാട്സാപും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് ഡി.ജി.പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സമൂഹമാദ്ധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി.

കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുൻ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണും വെളിപ്പെടുത്തിയെങ്കിലും പിന്നീട് ഇവർ മിണ്ടിയിട്ടില്ല.

ജസ്നയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുൻ മേധാവിയും പെൺകുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞതായി മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുക്കാമെന്ന് ഫെബ്രുവരി 19 ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും കൈമാറാൻ കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകുകയും ചെയ്തു. തിരോധനത്തിന് പിന്നിൽ ഗൗരവതരമായ എന്തോ ഉണ്ടെന്നും അന്തർ സംസ്ഥാന ഇടപെടൽ ഉണ്ടാകാമെന്നുമാണ് സി.ബി.ഐ കരുതുന്നത്.

Advertisement
Advertisement