ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വടക്കഞ്ചേരി: കറിക്കത്തി കൊണ്ട് ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളം ഒടുകിൻചുവട് കൊച്ചുപറമ്പിൽ വീട്ടിൽ എൽസിയെയാണ് (60) ഭർത്താവ് വർഗീസ് (അപ്പച്ചൻ - 61) കൊലപ്പെടുത്തിയത്. വിവരം പൊലീസിൽ അറിയിച്ചശേഷം അടുക്കള ഭാഗത്തെ ചായ്പ്പിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച വർഗീസിനെ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഇയാൾക്കെതിരെ കേസെടുത്തു. ഇയാളുടെ മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.
കുടുംബ വഴക്കാണ് കാരണമെന്ന് സംശയിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കിടപ്പുമുറിയിലായിരുന്നു എൽസിയുടെ മൃതദേഹം കിടന്നിരുന്നത്. വീടിന്റെ ഹാളിൽ വച്ച് കൊല നടത്തിയശേഷം മൃതദേഹം ഇവിടേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഹാളിൽ നിന്ന് കണ്ടെത്തു. കൊലപാതകം നടക്കുമ്പോൾ വീടിന്റെ മുറ്റത്ത് മൂന്ന് ആശാരിമാർ പണിയെടുക്കുന്നുണ്ടായിരുന്നെങ്കിലും പൊലീസെത്തിയപ്പോഴാണ് അവർ വിവരമറിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുണ്ടെങ്കിലും അവർ സ്ഥലത്തില്ല. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. എൽസിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.