ബസ് യാത്രികയുടെ മാല മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകൾ പിടിയിൽ
നെടുമങ്ങാട്: ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകളെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. തിരുപ്പൂർ ചിന്ന പാളയം ഗണപതി കോവിൽ തെരുവിൽ സബിത (47), മകൾ അനുസിയ (25) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11.45ന് നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരി കല്ലിയോട് സ്വദേശി നസീമ ബീവിയുടെ ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര പവൻ തൂക്കമുള്ള മാല പുത്തൻ പാലത്തിന് സമീപം വച്ച് പിടിച്ചു പറിച്ചതിനാണ് ഇവർ പിടിയിലായത്.
നസീമാബീവിയോടൊപ്പം കയറിയ ഇവർ മനപൂർവം തിരക്കുണ്ടാക്കി മാല പിടിച്ചുപറിക്കുകയായിരുന്നു. സംഭവമറിഞ്ഞ മറ്റു യാത്രക്കാരും നാട്ടുകാരും ഇവരെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് മാല കണ്ടെത്തി. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐമാരായ സുനിൽ ഗോപി, സൂര്യ, ഭുവനചന്ദ്രൻ നായർ എന്നിവർ ചേർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.