ലൗ ജിഹാദ് പരാമർശം: ജോർജ് എം. തോമസിന് സി.പി.എം പരസ്യശാസന

Thursday 21 April 2022 12:09 AM IST

കോഴിക്കോട്: ലൗ ജിഹാദ് പരാമർശത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം. തോമസിന് സി.പി.എമ്മിന്റെ പരസ്യ ശാസന. അദ്ദേഹം ജാഗ്രത പാലിക്കണമെന്നും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.കോടഞ്ചേരിയിലെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രായപൂർത്തിയായ യുവതീ യുവാക്കൾക്ക് വ്യത്യസ്ത മതവിഭാഗക്കാരായാൽ പോലും വിവാഹിതരാകാനും ഒരുമിച്ച് ജീവിക്കാനുമുള്ള അവകാശം രാജ്യത്തുണ്ട്. ഈയൊരു സാഹചര്യത്തിൽ ഈ വിവാഹം വിവാദമാക്കേണ്ടിയിരുന്നില്ല. ഈ വിഷയത്തിൽ ജോർജ്.എം.തോമസ് നടത്തിയ പരാമർശങ്ങൾ സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു. തനിക്ക്‌ തെറ്റ് സംഭവിച്ചതായി ജോർജ്.എം.തോമസ് പാർട്ടിയോട് ഏറ്റുപറയുകയും ,മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു. എങ്കിലും പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനം പരസ്യമായായി പ്രകടിപ്പിച്ചത് പാർട്ടി ഗൗരവത്തോടെ കാണുന്നു. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുന്നതിലെ വീഴ്ച പരിഗണിച്ചാണ് പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. ജോർജ് എം. തോമസ് കൂടി അംഗീകരിച്ചാണ് ഏകകണ്ഠമായി അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് മോഹനൻ പറഞ്ഞു.

Advertisement
Advertisement