കാരിത്താസ് ആശുപത്രിയിൽ അത്യാധുനിക ഡയാലിസിസ് സെന്റർ ഉദ്ഘാടനം ഇന്ന്.
കോട്ടയം . കാരിത്താസ് ആശുപത്രിയിൽ അത്യാധുനിക ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ആശുപത്രി ഡയറക്ടർ ഡോക്ടർ ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിക്കും. ആധുനിക ജർമ്മൻ നിർമ്മിത ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുറഞ്ഞ രക്തസമ്മർദ്ദമുള്ള രോഗികൾക്ക് സി ആർ ആർ ടി ഡയാലിസിസ് സൗകര്യം ലഭ്യമാണ്. 24 മണിക്കൂർ സേവനം ലഭ്യമാണ്. ആറ് ഡോക്ടർമാർ, 50 ൽപ്പരം ഇതര ജീവനക്കാർ, അടിയന്തിര സാഹചര്യങ്ങളിൽ ജീവൻരക്ഷാസംഘം, ഹെപ്പറ്റൈറ്റിസ് ബി പ്ലസ്, സി പ്ലസ് എന്നിവയ്ക്കായി പ്രത്യേക യൂണിറ്റുകളും സ്റ്റാഫും, ഡയാലിസിസിന് മുമ്പ് സൗജന്യ കൗൺസിലിംഗ്, അത്യാധുനിക ട്രാൻസ്‌പ്ലാന്റ് യൂണിറ്റുകൾ എന്നിവയുമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഇന്ത്യയിലെ മൂന്നാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ ഡയാലിസിസ് സൗകര്യം നാലു ദശകങ്ങൾക്ക് മുമ്പ് ജനങ്ങൾക്കായി തയ്യാറാക്കിയത് കാരിത്താസ് ആശുപത്രിയായിരുന്നു. നാല് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള കാരിത്താസിലെ നെഫ്രോളജി വിഭാഗത്തിന്റെ പുതിയ ചുവടുവയ്പ്പാണ് 45 കിടക്കകളുള്ള അത്യന്താധുനിക ഡയാലിസിസ് സെന്ററെന്ന് ഡയറക്ടർ അറിയിച്ചു.