സഞ്ജിത്ത് വധം: പ്രതി മുഹസിൻ കോഴിക്കോട്ട് പിടിയിൽ
കോഴിക്കോട്: പാലക്കാട്ട് ആർ.എസ്. എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹസിൻ അറസ്റ്റിലായി. വീണ്ടും ഒളിത്താവളത്തിലെത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. 2021 നവംബറിലാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. അന്നു മുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹസിൻ കുന്ദമംഗലത്തെ പടനിലത്തിനടുത്ത് ആരാമ്പ്രത്തെ ഒരു പോപ്പുലർ പ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. സുരക്ഷാകാരണങ്ങളാൽ ഇയാൾ ഒരു മാസം മുമ്പ് ഇവിടെനിന്ന് മാറിത്താമസിച്ചു. 23ന് വീണ്ടും ഇവിടെയെത്തി.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പാലക്കാട്ടെ പ്രത്യേക പൊലീസ് സംഘം എത്തി പ്രതിയാണെന്ന് സ്ഥിരീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സഞ്ജിത്തിന്റെ കൊലപാതക ഗൂഢാലോചനയിലാണ് മുഹസിൻ പങ്കാളിയായത്.