ടോയ്ലറ്റ് വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ച് ഗർഭിണിയായ ഭാര്യയെ കൊന്നു, സംഭവം അധികസ്ത്രീധനത്തിന് വേണ്ടി
ഹൈദരാബാദ്: ഗർഭിണിയായ ഭാര്യയെ ടോയ്ലറ്റ് കഴുകാൻ ഉപയോഗിക്കുന്ന പാനീയം കുടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെതിരെ പൊലീസ് കേസ്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കല്യാണി എന്ന യുവതിയാണ് ഭർത്താവിന്റെ പീഡനത്തെതുടർന്ന മരണമടഞ്ഞത്. കല്യാണി മരിച്ചുവെന്നറിഞ്ഞ ഉടനെ ഭർത്താവ് തരുൺ ഒളിവിൽ പോയി. ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടുന്നതിന് വേണ്ടി പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
നാല് വർഷം മുമ്പാണ് തരുണിന്റെയും കല്യാണിയുടെയും വിവാഹം നടന്നത്. മൂന്ന് വർഷം മുമ്പാണ് കല്യാണി ഗർഭിണിയാകുന്നത്. മൂന്ന് മാസം മുമ്പ് മുതലാണ് തരുൺ കല്യാണിയെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് കല്യാണിയുടെ ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കൂടുതൽ സ്ത്രീധനം ചോദിച്ചും കല്യാണി സുന്ദരിയല്ലെന്നും ആരോപിച്ചായിരുന്നു തരുണിന്റെ പീഡനം. കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും തരുൺ കല്യാണിയെ നിർബന്ധിപ്പിച്ച് ടോയ്ലറ്റ് കഴിക്കാൻ ഉപയോഗിക്കുന്ന പാനീയം കുടിപ്പിക്കുകയും ചെയ്തതായി വർണി പൊലീസ് പറഞ്ഞു.
സംഭവം അറിഞ്ഞ് എത്തിയ കല്യാണിയുടെ ബന്ധുക്കൾ ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു. ബുധനാഴ്ച കല്യാണി മരിച്ച വിവരം അറിഞ്ഞ തരുൺ ഒളിവിൽ പോകുകയായിരുന്നു. മരിക്കുന്നതിന് മുമ്പായി കല്യാണി തരുണിനെതിരെ മൊഴി നൽകിയിട്ടുണ്ട്.കല്യാണിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തരുണിനും രണ്ട് ബന്ധുക്കൾക്കുമെതിരെ ഐ പി സി 302, 304-ബി, 498-എ വകുപ്പുകൾ പ്രകാരം വർണി പൊലീസ് കേസെടുത്തിട്ടുണ്ട്.