സി.ഐ.ടി.യു ഗുണ്ടാപ്പട: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തിലെ തൊഴിൽ മേഖല കലുഷിതമാക്കിയത് സി.പി.എം ഗുണ്ടാപ്പടയായ സി.ഐ.ടി.യുവാണെന്നും അവരോട് തോളോടുതോൾ ചേർന്ന് നീങ്ങുന്നത് ഐ.എൻ.ടി.യു.സിക്ക് വിനാശകരമാണെന്നും കെ.പി.സി.സി മാദ്ധ്യമപഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. സി.ഐ.ടി.യുവിന്റെ പാതയിൽ ഐ.എൻ.ടി.യു.സി ഒരിക്കലും സഞ്ചരിക്കരുതെന്ന് തന്റെ യൂട്യൂബ് ചാനലിലെ പ്രതികരണപരിപാടിയിൽ അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെ ചൂഷണം ചെയ്ത് ധനാഢ്യന്മാരായി തീർന്ന ട്രേഡ് യൂണിയൻ മുതലാളിമാരെ തൊഴിലാളി വർഗ്ഗം ബഹിഷ്കരിക്കണം. ട്രേഡ് യൂണിയൻ ഭാരവാഹിത്വം ചിലർക്ക് ദല്ലാൾ പണിയോ വക്കീൽ പണിയോപോലെ ആദായകരമായ തൊഴിലാണ്. മുതലാളിയിൽ നിന്നും തൊഴിലാളിയിൽനിന്നും ഒരേസമയം പണം പറ്റുന്ന പഴയ ചാപ്പ മൂപ്പന്മാരെ പോലെയാണ് പലരും. തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് വീർക്കുന്ന കുളയട്ടകളാണ് ട്രേഡ് യൂണിയൻ മുതലാളിമാർ. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് എത്ര കൊട്ടിഘോഷിച്ചാലും വിദേശ, സ്വദേശ നിക്ഷേപകർ കേരളത്തിൽ മുതൽ മുടക്കാത്തത് ചുവന്ന കൊടിയെ ഭയന്നാണ്.