'അമ്മ'യിൽ നിന്നുള്ള രാജിയിൽ ഉറച്ച് നിൽക്കുന്നു, കത്തയച്ചിട്ടും പ്രസിഡന്റോ സെക്രട്ടറിയോ വിളിച്ചില്ല; ബന്ധപ്പെട്ടത് സുരേഷ് ഗോപി മാത്രമെന്ന് ഹരീഷ് പേരടി

Saturday 07 May 2022 9:03 AM IST

താരസംഘടന 'അമ്മ'(അസോസിയേഷൻ ഒഫ് മലയാളം മൂവി ആർട്ടിസ്റ്റ്)യിൽ നിന്നുള്ള രാജിയിൽ ഉറച്ചുനിൽക്കുന്നെന്ന് നടൻ ഹരീഷ് പേരടി. പ്രാഥമിക അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനും ജനറൽ സെക്രട്ടറി ഇടവേള ബാബുവിനും കത്തയച്ചു.

'അമ്മ'യ്ക്ക് രാജിക്കത്ത് മെയിൽ ചെയ്തിട്ടുണ്ടെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും, രാജിവയ്ക്കരുതെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി മാത്രമേ താനുമായി ബന്ധപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

'അമ്മ'യിലെ അംഗമായി തുടരുന്നതിൽ അർത്ഥമില്ലെന്നും ഹരീഷ് പേരടി കുറിച്ചു. ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകളുള്ള സംഘടനയിൽ തുടരാൻ താത്പര്യമില്ലെന്നും, പ്രാഥമിക അംഗത്വത്തിനായി താൻ അടച്ച ഒരു ലക്ഷം രൂപ തിരിച്ചുതരേണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അമ്മയിൽ നിന്ന് ഞാൻ രാജി ഫേസ്ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസി‌ഡന്റിനും ജനറൽ സെക്രട്ടറിക്കും പേഴ്‌സണൽ നമ്പരിലേക്ക് രാജി അയച്ചു കൊടുത്തു...അമ്മക്ക് മെയിൽ ചെയ്യുകയും ചെയ്തു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു" നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം" എന്ന് ...ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...

എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും...അമ്മയിൽ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല...

Advertisement
Advertisement