വിശറി, തൊപ്പി, സംഭാരം... കൂട്ടത്തിൽ പേനയും ഫ്രീ

Wednesday 11 May 2022 2:26 AM IST

തൃശൂർ: പതിവുവിട്ട് വെയിൽ മാറി നിന്ന പൂരപ്പകലിൽ, പതിവുപോലെ സംഭാരവും വിശറികളും തൊപ്പികളും വഴിനീളെ വിതരണം ചെയ്യുന്നത് കാണാമായിരുന്നു. കൂട്ടത്തിൽ ഈയാണ്ടിൽ പേനയും പൂരവഴികളിൽ വിതരണത്തിനെത്തി. എം.ജി. റോഡിലായിരുന്നു സ്വകാര്യസ്ഥാപനം പേന വിതരണം ചെയ്തത്. ന്യൂജെൻ പിള്ളേർക്കും കുട്ടികൾക്കും വയോധികർക്കും പൊലീസുകാർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെല്ലാം ഈ പൂരത്തിനും ആശ്വാസമായത് വിശറികൾ തന്നെ. കട്ടിക്കടലാസും മുളയുടെ വടിയുമുള്ള വിശറികളാണേറെയും. പ്ളാസ്റ്റിക് വിശറിയും സ്വകാര്യകമ്പനിക്കാർ പുറത്തിറക്കി. ഒരു വിശറി കൊണ്ട് പോരാതെ രണ്ടും മൂന്നും വിശറികൾ രണ്ടു കൈകളിലും പിടിച്ച് വീശുന്നവരെയും പൂരപ്പറമ്പിൽ കണ്ടു. കടലാസ് തൊപ്പിയും തുണിത്തൊപ്പിയും വെയിലത്ത് ആശ്വാസമായെത്തി. കരിമ്പന തൈകളുടെ പട്ടകൾകൊണ്ടുള്ള വിശറികൾക്കും ആവശ്യക്കാരുണ്ട്. അത് പണം കൊടുത്ത് വാങ്ങണമെന്ന് മാത്രം.

Advertisement
Advertisement