കോൺഗ്രസ് ചിന്തൻ ശിബിരം ഇന്നു മുതൽ ഉദയ്‌പൂരിൽ
രാഹുൽ എത്തുന്നത് നേതാക്കൾക്കൊപ്പം ട്രെയിനിൽ
ഉദയ്‌പൂർ: സംഘടനാപരമായി കോൺഗ്രസിന് പുതുജീവൻ നൽകുകയെന്ന ലക്ഷ്യത്തോടെ മൂന്നു ദിവസത്തെ 'നവ് സങ്കൽപ് ചിന്തൻ ശിബിര"ത്തിന് ഇന്ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ തുടക്കമാകും. ഇന്നുച്ചയ്ക്ക് ഉദയ്‌പൂരിലെ താജ് ആരവല്ലി ഹോട്ടലിൽ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ആമുഖ പ്രസംഗത്തോടെയാണ് തുടക്കം. തുടർന്ന് ആറ് ഉപസമിതികൾ തയ്യാറാക്കിയ കരട് പ്രമേയങ്ങൾ 422 പ്രതിനിധികൾ ചർച്ച ചെയ്യും. ഞായറാഴ്ച സുപ്രധാന പ്രഖ്യാപനത്തോടെ ശിബിരത്തിന് കൊടിയിറങ്ങും.
പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ശിബിരം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുൽ ഗാന്ധിയെ നിർദ്ദേശിച്ചേക്കും. 2013ൽ രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന സമ്മേളനത്തിലാണ് രാഹുലിനെ ഉപാദ്ധ്യക്ഷനാക്കിയത്. ചിന്തൻ ശിബിരത്തിന് രാഹുൽ ഡൽഹിയിൽ നിന്ന് 70 ഓളം നേതാക്കൾക്കൊപ്പം ചേതക് എക്സ്‌പ്രസ് ട്രെയിനിലാണ് എത്തുന്നത്.