ആദ്യവിവാഹം ഉപേക്ഷിച്ച് ഒരുമിച്ചവർക്കിടയിൽ പരസ്പരം സംശയം, നാട്ടിലെത്തിയ ഉടൻ പ്രവാസിയെ കൊലപ്പെടുത്തിയ ഭാര്യ ആത്മഹത്യ ചെയ്തു

Friday 13 May 2022 9:29 AM IST

നെടുമങ്ങാട് : പരസ്പരം സംശയത്തെ തുടർന്നുള്ള വാക്കേറ്റത്തിനൊടുവിൽ ഒരുമിച്ച് താമിസിച്ചിരുന്ന യുവാവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന ശേഷം യുവതിയും തീകൊളുത്തി മരിച്ചു. ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയിൽ താമസിച്ചിരുന്ന അഭിലാഷ് (38), ബിന്ദു(30) എന്നിവരാണ് മരിച്ചത്.

ബിന്ദുവിന്റെ ആറുവയസുള്ള കുഞ്ഞിന്റെ ദേഹത്തും മണ്ണെണ്ണ ഒഴിച്ചെങ്കിലും കുഞ്ഞ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അമ്മയാണ് മണ്ണെണ്ണ ഒഴിച്ചതെന്ന് കുട്ടിയാണ് പൊലീസിനോട് പറഞ്ഞത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ആനാട് വടക്കേല തച്ചോണം സ്വദേശിയായ അഭിലാഷും ആനാട് പണ്ടരക്കോണം സ്വദേശിനിയായ ബിന്ദുവും ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചവരാണ്. ബിന്ദുവിന്റെ ആദ്യബന്ധത്തിലെ മകളാണ് ആറുവയസുകാരി. രണ്ടരവർഷം മുമ്പാണ് ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.

ആറുമാസത്തിന് ശേഷം വിദേശത്തേക്ക് പോയ അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സമീപത്തെ കശുഅണ്ടി ഫാക്ടറിയിൽ ബിന്ദുവും ജോലിയ്ക്ക് പോയിരുന്നു. പരസ്പരം സംശയത്തെ തുടർന്ന് ഫോണിലൂടെ ഇരുവരും കലഹത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഭിലാഷ് നാട്ടിലെത്തിയതോടെ കലഹം രൂക്ഷമായി. കിടപ്പുമുറിയിൽ വച്ചാണ് ബീന യുവാവിന്റെയും കുട്ടിയുടേയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. കുട്ടി പുറത്തേക്ക് ഓടിയതോടെ തീ കൊളുത്തി. കുട്ടിയുടെ നിലവിളിയും തീയും കണ്ടെതോടെ സമീപവാസികൾ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചാണ് വീട്ടിനുള്ളിലേക്ക് കടന്നത്. യുവാവിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും യുവതിയുടെ മൃതദേഹം മറ്റൊരു മുറിയിലുമായിരുന്നു. ഇരുവരും ബന്ധുക്കളുമായി സഹകരണത്തിലായിരുന്നില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്തു.

വീടിനായി അപേക്ഷ

അമ്മ നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കാനുള്ള അപേക്ഷ ഒരാഴ്ച മുമ്പ് ബിന്ദു ആനാട് വില്ലേജ് ഓഫീസിൽ നൽകിയിരുന്നു. ഒരാഴ്ചമുമ്പ് അമ്മയോട് അഭിലാഷ് നാട്ടിലെത്തുന്നുണ്ടെന്നും പ്രശ്നം രൂക്ഷമാണെന്നും ബിന്ദു അറിയിച്ചിരുന്നു.

Advertisement
Advertisement