ഷഹനയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

Tuesday 17 May 2022 2:18 AM IST

കോഴിക്കോട്: ചലച്ചിത്ര നടിയും മോഡലുമായ  ഷഹനയുടെ മരണം കൊലപാതകമല്ലെന്ന് പൊലീസ്. ഷഹന താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ കയറിന്റെ ബലം പൊലീസ് സയന്റിഫിക് സംഘം പരിശോധിച്ചു. കണ്ടെത്തിയ കയറിൽ ജനലഴിയിൽ തന്നെ തൂങ്ങിമരിക്കാൻ സാധിക്കുമെന്നാണ് സയിന്റിഫിക് സംഘത്തിന്റെ വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തൂങ്ങി മരണം തന്നെയാണെന്നാണ് കണ്ടെത്തൽ.

ഭർത്താവ് സജ്ജാദ് ഷഹനയ്ക്ക് കിട്ടുന്ന പണം കൈക്കലാക്കാൻ നിരന്തരം മർദ്ദിക്കുമായിരുന്നു. ഷഹന ആത്മഹത്യ ചെയ്യുന്ന ദിവസവും ഭീകരമായി മർദ്ദിച്ചിരുന്നു. ഇതിന്റെ പാടുകളും ശരീരത്തിൽ കാണാമായിരുന്നു.

മരണത്തിൽ സജ്ജാദിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്ന ഷഹനയുടെ ഉമ്മയുടെയും സഹോദരന്റെയും ആരോപണവും പൊലീസ് തള്ളിക്കളയുകയാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമേ അവർ സജ്ജാദിന്റെ കുടുംബവീട്ടിൽ താമസിച്ചിരുന്നുള്ളു. സജ്ജാദിന്റെ ഉമ്മ തന്നെയാണ് ഇവരോട് വേറെ വീട്ടിൽ താമസിക്കാൻ നിർദ്ദേശിച്ചത്. ഷഹന താരതമ്യേന നല്ല സാമ്പത്തിക ചുറ്റുപാടിലാണ് ജീവിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഇരുവരും തമ്മിൽ വഴക്ക് കൂടുമായിരുന്നു. ഇതും സജ്ജാദിന്റെ ഉമ്മ അസ്മയെ അസ്വസ്ഥയാക്കിയിരുന്നു.

റിമാൻഡിലായ സജ്ജാദ് ഇപ്പോൾ കോഴിക്കോട് ജയിലിൽ കഴിയുകയാണ്. മരണം വിവാദമായതുകൊണ്ട് മുഴുവൻ വിവരങ്ങളും സജ്ജാദിൽ നിന്ന് അന്വേഷണസംഘം ശേഖരിച്ചിരുന്നു. സജ്ജാദ് എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകിയിരുന്നു. സജ്ജാദ് പറഞ്ഞ കാര്യങ്ങൾ സത്യമാണോയെന്ന കാര്യം മാത്രമേ പിന്നീട് അന്വേഷണ സംഘത്തിന് പരിശോധിക്കാനുണ്ടായിരുന്നുള്ളു. പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള സാദ്ധ്യതയുമില്ല. ഇനി കാസർകോട് ചെറുവത്തൂരിലുളള ഷഹനയുടെ വീട്ടിൽ നിന്ന് വിവരങ്ങൾ കൂടി വിവരങ്ങൾ ശേഖരിക്കണം. ഷഹനയുടെ വീട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നത് കൊലപാതകം തന്നെയാണെന്നാണ്. രാസപരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ സുദർശൻ പറഞ്ഞു.

Advertisement
Advertisement