'ടെക്കി" വോട്ടുറപ്പിക്കാൻ 'പ്രൊഫഷണൽ" തന്ത്രം
കൊച്ചി: കാക്കനാട്ടെ ഐ.ടി മേഖലയിലെ ടെക്കികളുടെ വോട്ടുറപ്പിക്കാൻ പ്രൊഫഷണൽ നേതാക്കളുടെ പടയുമായി മുന്നണികൾ. ടെക്കികൾ പൊതുവേ ട്വന്റി 20യുടെയും ആം ആദ്മിയുടെയും അനുഭാവികളാണെന്ന വിശ്വാസമുണ്ടെങ്കിലും, ഇത്തവണ ഇരുവരും മത്സരിക്കാത്തത് മുന്നണികൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. പാർട്ടി അനുഭാവികളായ ജീവനക്കാരാണ് ഇൻഫോ പാർക്കിലും സ്വകാര്യ ഐ.ടി പാർക്കുകളിലും നേതാക്കളുടെ സന്ദർശനം ഏകോപിപ്പിക്കുന്നത്.
രണ്ടു ദിവസം ഡോ. ശശി തരൂർ എം.പി ടെക്കികളുടെ യു.ഡി.എഫിന് വോട്ടു തേടിയെത്തിയിരുന്നു. മുൻ കളക്ടർ എം.പി. ജോസഫ്, ഡോ. എസ്.എസ്. ലാൽ, ഹൈബി ഈഡൻ എം.പി, ഡോ. മാത്യു കുഴൽനാടൻ, വി.ടി. ബൽറാം, കെ.എസ്. ശബരിനാഥ്, ദീപ്തി മേരി വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ഇൻഫോ പാർക്കിലെ ഗ്ലാസ്‌മേസ്റ്റ് റെസ്റ്റോ കഫേയിൽ സംഘടിപ്പിച്ച സംവാദത്തിലും പങ്കെടുത്തു. നോളഡ്ജ് ഇക്കോണമിയിലേക്ക് എത്രയും വേഗം മാറുകയെന്നത് കേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്ന് തരൂർ പറഞ്ഞു. നൂറോളം പേർ പങ്കെടുത്തു.
ഇന്നലെ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സംഘവും ഐ.ടി മേഖലയിൽ വോട്ടുചോദിച്ചിറങ്ങി. അതുല്യ ബിൽഡിംഗിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നേതാക്കൾ ഇവരുമായി സംവദിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത യോഗത്തിനിടയ്ക്ക് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും എക്സിക്യൂട്ടീവ് വേഷത്തിലെത്തി. സി.പി.എം നേതാവ് ടി.വി.രാജേഷും പങ്കെടുത്തു. കിഫ്ബി പദ്ധതിയിലൂടെ കടമെടുപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കം വികസനത്തിനെതിരാണെന്നും ഇതിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്നും തോമസ് ഐസക് പറഞ്ഞു.
സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ ഒരു വട്ടം എത്തിയത് ഒഴിച്ചാൽ എൻ.ഡി.എ നേതാക്കൾ ഇതുവരെ ഐ.ടി രംഗത്ത് കാര്യമായി ഇറങ്ങിയിട്ടില്ല. വരുംദിനങ്ങളിൽ പാർട്ടിയുടെ ഐ.ടി പ്രവർത്തകരും സ്ഥാനാർത്ഥിയും പ്രചാരണത്തിനെത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു.
ടെക്കി കണക്കുകൾ
ഇൻഫോ പാർക്കിലും മറ്റും ജോലി ചെയ്യുന്നവർ- 50,000
മണ്ഡലത്തിൽ വോട്ടുള്ള ടെക്കികൾ: 5000-7000
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി20 നേടിയ വോട്ട്-13,897