വർക്ക് ഷോപ്പ് ജീവനക്കാരന്റെ മരണം കൊലപാതകം; മൂന്ന് പ്രതികൾ അറസ്റ്റിൽ

Tuesday 24 May 2022 1:26 AM IST

കൊല്ലപ്പെട്ട കൃഷ്ണകുമാർ

കായംകുളം: കാക്കനാട് പരിപ്ര ജംഗ്ഷനു സമീപം കൃഷ്ണാലയത്തിൽ കൊച്ചുനാണുവിന്റെ മകനും വർക്ക് ഷോപ്പ് ജീവനക്കാരനുമായ കൃഷ്ണകുമാറിന്റെ (45) മരണം കൊലപാതകമാണെന്ന് കണ്ടെത്തി. കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനു മുന്നിലുള്ള റോഡിലാണ് കൃഷ്ണകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽവാസിയായ പെരിങ്ങാല ഇലഞ്ഞിക്കൽ വീട്ടിൽസുധീരൻ (48), ഇയാളുടെ ബന്ധു ഈരേഴ തെക്ക് കോട്ടൂർ കിഴക്കതിൽ വിഷ്ണു (29), പെരിങ്ങാല കോളഭാഗത്ത് വീട്ടിൽ വിനോദ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ ആറാട്ടുപുഴ,കാപ്പിൽ കിഴക്ക് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് പ്രതികൾ കൃഷ്ണകുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പട്ടിക കൊണ്ട് അടിച്ച് നിലത്തിട്ട ശേഷം ചവിട്ടി. നാഭിക്കേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

റോഡിൽ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വരുത്തി കൃഷ്ണകുമാറിനെ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തുനിന്ന് വടികളും ചെരിപ്പുകളും തോർത്തും ലഭിച്ചിരുന്നു. സംഭവസമയം കൃഷ്ണകുമാർ തനിച്ചേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യ ശരണ്യയും മക്കളായ ആകാശും സൂര്യയും രണ്ടാംകുറ്റിയിലുള്ള ശരണ്യയുടെ വീട്ടിലായിരുന്നു.

കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ കനകക്കുന്ന് സി.ഐ ജയകുമാർ,കായംകുളം സ്റ്റേഷനിലെ എസ്.ഐ.മാരായ ഉദയകുമാർ,ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു,ഷാജഹാൻ,അനീഷ്,മണിക്കുട്ടൻ, ഇയാസ് ,രാജേന്ദ്രൻ,റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement