27, 000 ബോട്ടിൽ വ്യാജ ഹാർപ്പിക് പിടികൂടിയ സംഭവം: പൊലീസ് കേസെടുത്തു
കുന്നംകുളം: ഗുജറാത്തിൽ നിന്നും കുന്നംകുളം വഴി വിവിധ റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 27, 000 ബോട്ടിൽ വ്യാജ ഹാർപ്പിക്ക് പിടികൂടിയ സംഭവത്തിൽ കുന്നംകുളം പൊലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ പ്രതിനിധി കെ.എൻ. നൈഷാദ് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.എസ്. സിനോജ് നൽകിയ പരാതിയിലാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. കഴിഞ്ഞ 19ന് പിടികൂടിയ വാഹനത്തിൽ നിന്നും വ്യാജ ഹാർപ്പിക് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സ്റ്റോറേജ് റൂമിലേക്ക് മാറ്റി. ഗുജറാത്തിൽ നിന്നാണ് വ്യാജ ഹാർപ്പിക് കേരളത്തിലേക്ക് വിതരണത്തിനായി എത്തിയിരുന്നത്. കേരളത്തിൽ വ്യാജ ഹാർപ്പിക് വിൽപന നടത്തുന്ന വ്യക്തിയും ഗുജറാത്തിൽ വ്യാജ ഹാർപ്പിക് നിർമ്മാണം നടത്തുന്ന വ്യക്തിയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായതിനെത്തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഹാർപ്പിക് പിടികൂടിയത്. കോപ്പി റൈറ്റ് ആക്ട്, ട്രൈഡ് മാർക്ക് ആക്ട് തുടങ്ങിയ വിവിധ വകുപ്പുകളിട്ടാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.