വനിതാ വാച്ചറെ സ്റ്റോർ റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു,​ ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ

Saturday 28 May 2022 11:44 PM IST

പത്തനംതിട്ട : വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡെപ്യട്ടി റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു. പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്റ്റേഷനിലെ താത്‌കാലിക വാച്ചറായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി. മാത്യുവിനെ സസ്പെൻ‌ഡ് ചെയ്‌തത്. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വനിതാവാച്ചറുടെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് മേധാവിക്ക് മന്ത്രി നിർദ്ദേശം നൽകി.

പെരിയാർ കടുവ സങ്കേത്തിലെ ഗവി സ്റ്റേഷൻ ഓഫീസിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഗവി സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആദിവാസി വിഭാഗത്തിൽ പെട്ട താത്‌കാലിക വനിതാ വാച്ചറെയാണ് ഡെപ്ടൂട്ടി റെയ്ഞ്ച് ഓഫീസർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇവർ സഹപ്രവർത്തകനായ വാച്ചർക്കൊപ്പം ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. ഈ സമയം അടുക്കളയിലെത്തിയ മനോജ് ടി. മാത്യു സാധനങ്ങൾ എടുത്തു നൽകാമെന്ന് പറഞ്ഞ് വനിതാ വാച്ചറെ സ്റ്റോർ റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഇവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.വാച്ചർ ബഹളം വച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നയാൾ ഓടിയെത്തി. ഇയാളെ തള്ളിമാറ്റിയ ശേഷം വീണ്ടും കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഒച്ചകേട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പെരിയാർ റേഞ്ച് ഓഫീസർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് റിപ്പോർട്ട് നൽകി.തുടർന്ന് അഭ്യന്തര പരാതി പരിഹാര കമ്മറ്റിയും അന്വേഷണം നടത്തി മനോജിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് അച്ചടക്ക നടപടിക്ക് പെരിയാർ കടുവ സങ്കേതം അസ്സിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ശുപാർശ ചെയ്തുയ മനോജിനോട് അവധിയിൽ പോകാൻ നിർദ്ദേശവും നൽകി.

സംഭവത്തിൽ മൂഴിയാർ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

Advertisement
Advertisement