ഉടൻ നീതി എന്നുകിട്ടും?
വിക്രമാദിത്യ രാജാവ് വിദ്വൽ സദസിനോട് ചോദിച്ചു 'ഏറ്റവും വിലപിടിപ്പുള്ള വസ്തു ഏതാണ് ? കുടുംബം." രാജാവ് സംതൃപ്തനായി. ഒരുപക്ഷേ ഇന്ന് കിട്ടാവുന്ന ഉത്തരം 'നീതി" എന്നായിരിക്കും. പരമോന്നത കോടതിയിൽ മിനിട്ടുകൾക്ക് വില പറയുന്ന അഭിഭാഷക ശ്രേഷ്ഠരുണ്ട് പോലും!
ഒരു കഥ പറയട്ടെ. അച്ഛൻ, അമ്മ, രണ്ടാൺമക്കൾ. 'മക്കളെ, ഒരിക്കലും തമ്മിൽ പിണങ്ങരുത്," ഇത് കേട്ടാണ് വളർന്നത്. രണ്ടുപേരും പ്രതാപികളായി കുടുംബവുമായി. അച്ഛനും അമ്മയും മൺമറഞ്ഞു. അതിനുശേഷമാണ് പ്രശ്നം വന്നത്. ഒരു അതിര് തർക്കം. തുടർന്ന് കേസായി. വീറും വാശിയും, വിധികൾ മാറിയും മറിഞ്ഞും. അതിസംഘർഷം രണ്ടുപേരുടെയും ജീവനെടുത്തു. ടോൾസ്റ്റോറി പറഞ്ഞത് പോലെ അവർക്കു വേണ്ടിവന്നത് ആറടി മണ്ണ് മാത്രം.
മനസ് വച്ചാൽ കോടതികളെ ഒഴിവാക്കാം. എന്നാൽ ഓഫീസുകളുടെ കാര്യം അതല്ലല്ലോ. അവിടെ നമുക്കാശ്രയം 'സിവിൽ സെർവന്റ്സ് " എന്ന് പറയപ്പെടുന്നവരാണ്. 'വരൂ, സഹായിക്കാം" എന്നു പറയുന്ന ബഹുഭൂരിപക്ഷത്തിനിടയിൽ ചില കരടുകളുണ്ട്. നിയമം ദുർവ്യാഖ്യാനം ചെയ്യപ്പെടുമ്പോൾ അപേക്ഷകർ കിടന്ന് ഞെരിപിരികൊള്ളുന്നത് കണ്ട് ഉൗറിച്ചിരിക്കുന്ന ഒരുതരം മനോരോഗികൾ.
ഒരു അനുഭവകഥ പറയാം . മകന്റെ എം.ബി.എ പഠനത്തിനായി 80,000 രൂപ പി.എഫിൽ നിന്നും ലോണെടുക്കണം. കോളേജിൽ അപേക്ഷ കൊടുത്തു. അവിടെ സെക്ഷൻ ക്ളാർക്ക്, സൂപ്രണ്ട്, എ.ഒ, പ്രിൻസിപ്പൽ ഈ നാലുപേർ ഫയൽ പഠിച്ചു. ഡി.സി ഓഫീസിലേക്ക് അയച്ചു. അവിടെ അഞ്ചുപേർ കൂടി പഠിച്ചു. മാസം ആറ് കഴിഞ്ഞു. ഞാൻ ഡി.സിയിൽ പോയി. ഭാഗ്യത്തിന് എന്റെ ഒരു കുട്ടി അവിടുണ്ടായിരുന്നു. അവൾ ഫയൽ തപ്പിയെടുത്തു. എം.ബി.എ, രണ്ട് വർഷത്തെ കോഴ്സ്, 80,000 തരാൻ നിയമമില്ല. എന്നാൽ എം.സി.എ - മൂന്നുവർഷം പറ്റും. ഇവിടെ സാറിനെ കുട്ടി തിരുത്തി. ബി അഴിച്ചു സി യാക്കി. കഥയ്ക്ക് ശുഭാന്ത്യം.
ഇതുകൂടി കേൾക്കണം. രാജ്യം കെനിയ. ഈ ലേഖകൻ അവിടെ ഡെപ്യൂട്ടേഷനിൽ അദ്ധ്യാപകനാണ്. ഒരുദിവസം സുഹൃത്ത് കമാവു നെയ്റോബിയിൽ പോകാൻ കൂടെകൂട്ടി. പി.എഫിൽ നിന്നും ലോണെടുക്കാനാണ് എന്നറിഞ്ഞപ്പോൾ ഏറെ ഉത്സാഹമായി. ഞങ്ങൾ ഒരു ബഹുനില കെട്ടിടത്തിലാണ്. മൂന്നാം നിലയിലാണ് പി.എഫ് ഓഫീസ്. വലിയ ഹാളും മേശകളും ഫയൽ കൂമ്പാരങ്ങളും ഒക്കെ പ്രതീക്ഷിച്ച എനിക്ക് തെറ്റി. വെറും രണ്ടു മുറികൾ മാത്രം.
ആദ്യ മുറിയിലുള്ള കെനിയക്കാരി സെക്രട്ടറിയെ കണ്ടു ചിരിച്ചുകൊണ്ടവർ പറഞ്ഞു. 'ജാംബോ" (ഗുഡ്മോർണിംഗ്). 'ജംബോ" ഞങ്ങളും പറഞ്ഞു. കമാവു ഐ.ഡി പ്രൂഫ് കാണിച്ചു. ഒപ്പം അപേക്ഷയും കൊടുത്തു. അവരതു പഠിച്ചു. വൈകിട്ട് മൂന്ന് മണിക്ക് വരൂ, നന്ദി. ഇനിയും അഞ്ച് മണിക്കൂറുണ്ട്. ഞങ്ങൾ അടുത്തുള്ള നാഷണൽ പാർക്കിൽ പോയി. സിംഹങ്ങളും പുലികളുമെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നത് കണ്ടു. മൂന്ന് മണിക്കു തന്നെ തിരികയെത്തി. ഓഫീസർ എന്നെ നോക്കി ചോദിച്ചു സുഖമാണോ? സുഖമാണ്. കമാവു ചെക്ക് വാങ്ങി 'താങ്ക്സ് " പറഞ്ഞു. മടക്കയാത്രയിൽ 140 കി.മീറ്റർ വേഗത്തിലോടുന്ന കാറിലിരിക്കുമ്പോൾ മനസ് നിറയെ നാട്ടിൽ എനിക്കുണ്ടായ ദുരനുഭവമായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരം രക്തരഹിതമായിരുന്നില്ല. തന്റെ ആയിരക്കണക്കിന് മക്കൾ വെടിയേറ്റ് മരിച്ചുവീഴുന്നത് കണ്ട് ഭാരത മാതാവ് തേങ്ങിക്കരഞ്ഞിട്ടുണ്ടാകാം. യൗവനത്തിന്റെ തുടിപ്പുള്ള തന്റെ അനേകം മക്കൾ തൂക്കുമരത്തിൽ കിടന്നു പിടഞ്ഞു മരിക്കുന്നതു കണ്ട് അമ്മ ചേതനയറ്റിട്ടുണ്ടാകണം.
ഈ ജീവത്യാഗങ്ങൾക്ക് പിന്നിൽ വിവരിക്കാനാകാത്ത ഒരു സ്വപ്നമുണ്ടായിരുന്നു. 'സ്വതന്ത്ര ഭാരതം." അവിടെ സമസ്ത പൗരർക്കും തുല്യനീതി, തുല്യ അവകാശം. ചിന്തിക്കൂ. അവരുടെ മോഹങ്ങൾ സഫലമായോ?
വെള്ളക്കാരന് രണ്ടേരണ്ടു നീതികൾ മാത്രം. വെളുത്തവനൊന്ന് കറുത്തവന് വേറൊന്ന്. സ്വതന്ത്ര ഭാരതത്തിലോ? എണ്ണമറ്റ നീതികൾ. നിറം നോക്കിയല്ല പദവിയും പണവും പ്രതാപവും നോക്കി. പരൽ മീനുകൾ നിയമത്തിന്റെ വലയിൽ കിടന്ന് പിടഞ്ഞു മരിക്കുന്നു. വമ്പൻ സ്രാവുകൾ വലഭേദിച്ച് പൂർവാധികം ശക്തിയോടെ നീന്തിക്കളിക്കുന്നു. ഇതിനൊരന്ത്യം കുറിക്കാൻ പ്രബുദ്ധരായ നമുക്ക് കഴിയണം. അല്ലെങ്കിൽ നമുക്ക് വേണ്ടി മരണം വരിച്ച ധീരയോദ്ധാക്കളുടെ ആത്മാക്കളും ഈ മണ്ണിൽ പിറക്കാനിരിക്കുന്ന പുത്തൻതലമുറയും മാപ്പ് തരില്ല.
നിലവിലുള്ള നിയമാവലികൾ ഒന്നാകെ നശിപ്പിക്കപ്പെടണം. തത്സ്ഥാനത്ത് തുല്യനീതി തുല്യ അവകാശം എന്ന സമവാക്യത്തിൽ അധിഷ്ഠിതമായ ഒരു പുത്തൻ നിയമാവലി നിർമ്മിക്കപ്പെടണം. അതിന് സുതാര്യതയും കൃത്യതയും ഉണ്ടായിരിക്കണം. അത് സമയബന്ധിതമായി നടപ്പിലാക്കപ്പെടണം. അതാണ് 'ഉടൻ നീതി." മഹാകവി കുമാരനാശാന്റെ 'മാറ്റുവിൻ ചട്ടങ്ങളെ" എന്ന ആഹ്വാനം നമുക്ക് പ്രചോദനവും വഴികാട്ടിയുമാകട്ടെ.
ലേഖകന്റെ ഫോൺ: 9995674502