അക്ഷരമുറ്റത്ത് ചിരിച്ചും ചിണുങ്ങിയും.

Thursday 02 June 2022 12:46 AM IST

കോട്ടയം . കുളിച്ചൊരുങ്ങി ബാഗും മാസ്‌കുമണിഞ്ഞ് നേരത്തെ എത്തി ആദിത്യനും, വൈഷ്ണവിയും, ആസിഫുമെല്ലാം. ബലൂണും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം ആദ്യമായി കണ്ടപ്പോൾ അവരുടെയെല്ലാം മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി. അകത്തേക്ക് കയറിയപ്പോൾ മധുരം നൽകി സ്വീകരിച്ച് അദ്ധ്യാപകരും. മഴ മേഘങ്ങളൊഴിഞ്ഞ അന്തരീക്ഷത്തിൽ അക്ഷരമുറ്റത്തേക്ക് ചിരിച്ചും ചിണുങ്ങിയുമാണ് കുരുന്നുകളെത്തിയത്. അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി അറിവിന്റെ ആദ്യപാഠത്തിലേക്ക് പിച്ച വച്ച കുരുന്നുകൾക്ക് പ്രവേശനോത്സവ മധുരം. പൂമ്പാറ്റയുടെയും മയിലിന്റെയും തത്തയുടെയും വേഷമണിഞ്ഞ് വിദ്യാലയാങ്കണത്തിൽ ഉല്ലസിച്ച ചേട്ടന്മാരും ചേച്ചിമാരും കുരുന്നുകളെ രസിപ്പിച്ചു.
ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് ജില്ലയിലെ സ്‌കൂളുകളിൽ ഏർപ്പെടുത്തിയിരുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും വന്യമൃഗങ്ങളുടെയും ചിത്രങ്ങളുമായാണ് ക്ലാസ്‌മുറികൾ നവാഗതരെ വരവേറ്റത്.

Advertisement
Advertisement