നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ഹൈക്കോടതി മേൽനോട്ടം ആകാമെന്ന് സർക്കാർ
കൊച്ചി: തന്നെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന നടിയുടെ ആവശ്യത്തോട് എതിർപ്പില്ലെന്ന് സർക്കാർ വ്യക്തമാക്കി. പ്രതികൾ ദൃശ്യം പകർത്തിയ മൊബൈൽ കണ്ടെത്തിയിട്ടില്ല. ഈ ഫോണോ മെമ്മറി കാർഡിലെ ദൃശ്യങ്ങളോ ദിലീപിന്റെ കൈയിലുണ്ടാകാം. തുടരന്വേഷണത്തിൽ ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. ഹർജിക്കാരിയുടെ അഭിഭാഷകയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി പത്തിലേക്ക് മാറ്റി.
ബൈജു പൗലോസിന്റെ സ്റ്റേറ്റ്മെന്റിൽ ചിലത്
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് റിപ്പോർട്ട് 2020 ജനുവരി 29ന് വിചാരണക്കോടതിക്ക് ലഭിച്ചെങ്കിലും 2022 ഫെബ്രുവരി വരെ കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ല.
ഇതുകാരണം 2021 നവംബറിൽ ഫോറൻസിക് വിദഗ്ദ്ധനെ വിസ്തരിച്ചപ്പോൾ ഇക്കാര്യം ചോദിക്കാൻ കഴിഞ്ഞില്ല.
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്‌ക്കു നൽകണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരെ അപ്പീൽ നൽകും.
കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി കൈവശപ്പെടുത്തിയോയെന്ന് അന്വേഷിക്കുന്നുണ്ട്.
ദിലീപ്, ശരത്, സുരാജ് തുടങ്ങിയവരെ ചോദ്യം ചെയ്‌തെങ്കിലും സഹകരിക്കാത്തതിനാൽ വിവരങ്ങൾ ലഭിച്ചില്ല.
ദൃശ്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ പ്രതികൾക്കോ അഭിഭാഷകർക്കോ അവസരം ലഭിച്ചില്ല.
രാഷ്ട്രീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി ദിലീപ് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തിന് അടിസ്ഥാനമില്ല.