ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

Saturday 04 June 2022 3:14 AM IST

കാട്ടാക്കട: കാട്ടാക്കട കട്ടയ്ക്കോട്ട് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ധനുവച്ചപുരം രോഹിണി ഭവനിൽ സുജിത് (29) ആണ് കാട്ടാക്കട വില്ലിടുംപാറ മൊഴുവൻകോട് ആതിര ഭവനിൽ റിട്ട.പഞ്ചായത്ത് ജീവനക്കാരനായ രാജേന്ദ്രൻ - ഗീത ദമ്പതികളുടെ മകൾ അശ്വതിയെ (24) വെട്ടി പരിക്കേൽപ്പിച്ചത്.

വ്യാഴാഴ്ച രാത്രി 8 ഓടെ മൊഴുവൻകോടുള്ള അശ്വതിയുടെ വീട്ടിലെത്തിയ സുജിത് ബഹളം ഉണ്ടാക്കുകയും തുടർന്ന് വെട്ടുകത്തി എടുത്ത് അശ്വതിയെ വെട്ടുകയുമായിരുന്നു. അശ്വതിയുടെ തലയിൽ ആറോളം തുന്നലുണ്ട്. മകളെ ആക്രമിക്കുന്നത് തടഞ്ഞ പിതാവ് രാജേന്ദ്രനെയും പ്രതി ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച അശ്വതിക്ക് കൈയിലും വെട്ടേറ്റു.

വീടിന് മുന്നിൽ ടർഫിൽ കളിക്കുകയായിരുന്ന യുവാക്കൾ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തുകയും സുജിത്തിനെ തടഞ്ഞു വച്ച് കാട്ടാക്കട പൊലീസിന് കൈമാറുകയുമായിരുന്നു.

2018ലായിരുന്നു ഇവരുടെ വിവാഹം. ഒന്നേ മുക്കാൽ വയസുള്ള ഒരാൺകുട്ടി ഇവർക്കുണ്ട്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു. കുഞ്ഞ് ഉണ്ടായതോടെ രമ്യതയിൽ പോകാൻ ഇരുവരേയും ഇരുത്തി വീട്ടുകാർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പ്രശ്നങ്ങൾ രൂക്ഷമായതോടെ അശ്വതി വീട്ടിലേക്ക് മടങ്ങുകയും സുജിത്തിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഇതിൻപ്രകാരം കോടതി അശ്വതിക്ക് പ്രൊട്ടക്ഷൻ അനുവദിച്ചിട്ടുണ്ട്.

ഇതിനിടെയാണ്‌ സുജിത് അശ്വതിയുടെ വീട്ടിലെത്തി അക്രമം നടത്തിയത്. അശ്വതിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് എടുത്തു. തുടർ ചികിത്സയ്ക്കായി അശ്വതിയെ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Advertisement