കോടിയിലേറെ വിലവരുന്ന ഹാഷിഷ് ഓയിലുമായി പിടിയിൽ
തൃശൂർ: ഫ്രൂട്ട് ജ്യൂസ് എന്ന വ്യാജേന കടത്തുകയായിരുന്ന ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേർ പിടിയിൽ. ഇപ്പോൾ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരാണ് ഇന്നലെ പുലർച്ചെ മൂന്നോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അറസ്റ്റിലായത്.
ആന്ധ്രയിൽ നിന്നുമെത്തിച്ച, അതിമാരക മയക്കുമരുന്ന് ഇനത്തിൽപെടുന്ന ഹാഷിഷ് ഓയിൽ തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ വിഭാഗവും ഈസ്റ്റ് പൊലീസും ചേർന്നാണ് പിടികൂടിയത്. കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനയ്ക്കായാണ് ആന്ധ്രയിൽ നിന്നുമെത്തിച്ചത്. ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികൾ, ഫ്ളാസ്കുകൾ എന്നിവയിൽ കടത്തിയ ഹാഷിഷ് ഓയിലിന്റെ രൂക്ഷഗന്ധം മറികടക്കാനായി സുഗന്ധ തൈലവും പുരട്ടിയിരുന്നു.
തൃശൂർ സിറ്റി കമ്മിഷണർ ആർ.ആദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗം നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. പിടിയിലായവർ ഇതിനുമുമ്പും പലതവണ ലഹരിക്കടത്തിന് പിടിക്കപ്പെട്ടിട്ടുള്ളവരാണ്. ഷഫീക്ക്, മഹേഷ് എന്നിവർ ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ മുനീബ് എന്നയാളെ 2021ൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളാണ്. ശരത്ത്, വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ 2021ൽ പ്രണവ് എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ്. ഇവർ നിരവധി തവണ കഞ്ചാവ് കേസിലുൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
100 കിലോയിലധികം കഞ്ചാവ് വാറ്റുമ്പോഴാണ് വീര്യംകൂടിയ ഒരു കിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നത്. കഞ്ചാവ് കടത്തിയിരുന്ന ഇവർ അടുത്തിടെയാണ് ഹാഷിഷ് ഓയിൽ കടത്തുന്നതിലേക്ക് തിരിഞ്ഞത്. ഈസ്റ്റ് സി.ഐ പി.ലാൽ കുമാർ, എസ്.ഐമാരായ ജോർജ് മാത്യു.എ, ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി.സുവ്രത കുമാർ, പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, പി.രാകേഷ്. സീനിയർ സി.പി.ഒമാരായ ജീവൻ ടി.വി, പളനിസ്വാമി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.