 നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക്...... പോക്സോ കേസിൽ ജീവപര്യന്തവും 10 വർഷം തടവും

Thursday 09 June 2022 6:04 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി പത്തനംതിട്ട മൈലപ്ര ഗിരീഷ് ഭവനിൽ മേസ്‌തിരി സനൽ എന്ന സനൽ കുമാറിനെ (45)

പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ തട്ടിക്കൊണ്ടുപോയതിന് പത്തു വർഷം കഠിനതടവിനും 25,000 രൂപ പിഴയ്‌ക്കും ശിക്ഷിച്ചിട്ടുണ്ട്. പത്തു വർഷത്തെ തടവിനു ശേഷം ജീവപര്യന്തം തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിലുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് എറണാകുളം പോക്സോ കോടതിയുടെ വിധി. എറണാകുളം സ്വദേശിയായ പതിനാലുകാരിയെ 2013ൽ തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജിൽ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്.

അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ മരടിലെ വിവാഹത്തട്ടിപ്പു കേസിൽ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ഇക്കാലത്താണ് സനൽ പരിചയപ്പെട്ടത്. പൾസർ സുനി നടൻ ദിലീപിനെ വിളിച്ച മൊബൈൽ ഒളിപ്പിച്ചത് സനലായിരുന്നു. സനലിന്റെ വീട്ടിൽ നിന്ന് ഈ മൊബൈൽ കണ്ടെത്തിയതോടെയാണ് ഇയാളെ കേസിൽ ഒമ്പതാം പ്രതിയായത്.

കളമശേരി എസ്.ഐയായിരുന്ന എം.ബി. ലത്തീഫ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ എറണാകുളം പോക്സോ കോടതി ജഡ്‌‌ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനായി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ എന്നിവർ ഹാജരായി.

Advertisement
Advertisement