പൊൻമുടി-വിതുര-നെടുമങ്ങാട് റോഡിന് ശാപമോക്ഷം നിർമ്മാണോദ്ഘാടനം ഇന്ന്

Wednesday 15 June 2022 1:28 AM IST

വിതുര: ഒടുവിൽ നെടുമങ്ങാട്-വിതുര-പൊൻമുടി റോഡിന്റെ ശനിദശ മാറുന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വിതുര-നെടുമങ്ങാട് റോഡിന്റെ ശോചനീയാവസ്ഥ മൂലം പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങളും അപകടമരണങ്ങളും,യാത്രാതടസവും തുടർക്കഥയാകുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംമ്പറിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുട‌ർന്ന് മന്ത്രി ജി.ആർ. അനിലും, എം.എൽ.എമാരായ ഡി.കെ. മുരളിയും, ജി.സ്റ്റീഫനും, സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി എന്നിവർ പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെട്ടു. ഇതോടെയാണ് ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിച്ചത്. ചുള്ളിമാനൂർ മുതൽ ഇരുത്തലമൂലവരെയാണ് റോഡ് ഏറെ തകർന്നുകിടക്കുന്നത്. അനവധി അപകടങ്ങളും അപകടമരണങ്ങളും നടന്നിട്ടും റോഡിലെ കുഴികൾ നികത്താൻ അധികാരികൾ നടപടിയെടുക്കാത്തതിനെതിരെ ജനരോഷം ഉയർന്നിരുന്നു.

തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ, വിതുര, പാലോട് എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഗട്ടറുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ മിക്ക ഭാഗത്തും നാട്ടുകാർ കല്ലും മണ്ണും ഇട്ട് കുഴികൾ മൂടി. റോഡിന്റെ ശോചനീയാവസ്ഥമൂലം അനവധി അപകടമരണങ്ങളാണ് നടന്നത്. മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുക പതിവാണ്.

നവീകരണം തുടങ്ങി

പൊൻമുടി സംസ്ഥാനപാതയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 167 കോടി രൂപയാണ് അനുവദിച്ചത്. ചുള്ളിമാനൂർ മുതൽ പൊൻമുടിവരെ റോഡ് അത്യാധുനികരീതിയിൽ നവീകരിക്കുന്നതിനാണ് ഫണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യമായി ചുള്ളിമാനൂർ മുതൽ കല്ലാർ ഗോൾഡൻവാലി വരെയുള്ള കുഴികൾ നികത്തിയിരുന്നു. തുടർന്ന് ചുള്ളിമാനൂർ മുതൽ കല്ലാർ വരെ പുറമ്പോക്ക് ഒഴിപ്പിച്ച് റോഡിന്റെ വീതി കൂട്ടിതുടങ്ങി. കല്ലാർ മുതൽ പൊൻമുടിവരെ വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് നവീകരണപ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും, വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പൊൻമുടി റോഡ് വികസിപ്പിക്കുന്നത്. ആൻഡക് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ടി.പിയാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. റീബീൽഡ് കേരളാ പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

നിർമ്മാണോദ്ഘാടനം ഇന്ന്

പൊൻമുടി-നെടുമങ്ങാട് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് തൊളിക്കോട് ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായിരിക്കും. അടൂർപ്രകാശ് എം.പി,ഡി.കെ.മുരളി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement