അമ്മയും സഹോദരിയും ഭാര്യയുമുള്ള വീട്ടിലെ ഹാളിലിരുന്ന് എങ്ങനെ ദൃശ്യങ്ങൾ കാണും? മൊഴികളിൽ വിശ്വസനീയമല്ലാത്ത കാര്യങ്ങൾ ഏറെയുണ്ടെന്ന് പ്രതിഭാഗം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാ ഫലം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദവും നടന്നു.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
എന്നാൽ തന്റെ കക്ഷിക്കെതിരായ മൊഴികളിൽ വിശ്വസനീയമല്ലാത്ത കാര്യങ്ങൾ ഒരുപാടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും ചേർന്നുണ്ടാക്കിയ തിരക്കഥയാണിത്. അമ്മയും ഭാര്യയും സഹോദരിയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങൾ കണ്ടിരുന്നുവെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്ന് പ്രതിഭാഗം ചോദിച്ചു.