വുഹാൻ ലാബ്
ബീജിംഗ് : കൊവിഡ് മനുഷ്യരിലേക്ക് പടർന്നെന്ന് പറയപ്പെടുന്ന ഹ്യൂബെയ് പ്രവിശ്യയിലെ ഹ്വനാൻ സീ ഫുഡ് മാർക്കറ്റിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയാണ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. ഇവിടെയാണ് വുഹാൻ നാഷണൽ ബയോസേഫ്‌റ്റി ലാബ്. അതിമാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ചൈനയിലെ ഏക ലാബും ലോകത്തെ ചുരുക്കും ചില ലാബുകളിൽ ഒന്നുമാണ് ഇത്. ലോകത്തെ ഏറ്റവും അപകടകാരികളായ രോഗകാരികളെ പറ്റിയും വാക്സിനുകളെ പറ്റിയുമുള്ള പഠനങ്ങൾ 2017ൽ പ്രവർത്തനം ആരംഭിച്ച ലാബിൽ ഇവിടെ നടന്നിരുന്നു.
ബയോസേഫ്‌റ്റി ലെവൽ - 4 വിഭാഗത്തിൽപ്പെട്ട ( BSL - 4 അപകടനിരക്ക് ഏറ്റവും ഉയർന്ന ജൈവഘടകങ്ങൾ ) വൈറസുകളെയും ബാക്‌ടീരിയകളെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചൈനയിലെ ആദ്യ ലാബാണിത്. വായു കടക്കാത്ത ഹാസ്‌മറ്റ് സ്യൂട്ടുകളും ഹൈഗ്രേഡ് ഗ്ലൗസുകളുമാണ് ഗവേഷകർ ധരിക്കുന്നത്. 2002ൽ ചൈനയിലും ഹോങ്കോംഗിലും പൊട്ടിപ്പുറപ്പെട്ട സാർസ് രോഗത്തിന് കാരണമായ കൊറോണ വൈറസുകളെ ഇവിടെ പഠനവിധേയമാക്കിയിരുന്നു.