ബി ജെ പിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ അടിപതറി ശിവസേനയും ഉദ്ധവും, മഹാ ഓപ്പറേഷൻ കമലയിലൂടെ തീർത്തത് വർഷങ്ങൾ നീണ്ട പക

Thursday 23 June 2022 12:57 PM IST

മുംബയ്: പാർട്ടിയിൽ വിമതർ സമ്പൂർണ ആധിപത്യം സ്ഥാപിച്ചതോടെ മഹാരാഷ്ട്രയിലെ അഘാഡി സർക്കാരിന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടു. ഉദ്ധവിന്റെ രാജി ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ . രാജിവയ്ക്കുന്നതിന് മുന്നോടിയായി അദ്ദേഹം വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

അധികാരം നഷ്ടപ്പെടുന്നതിനൊപ്പം ശിവസേനയിലും ഉദ്ധവിനെ ഒന്നുമല്ലാതാക്കാൻ വിമതർക്ക് കഴിഞ്ഞിട്ടുണ്ട്. പാർട്ടിയിലെ ആകെയുള്ള 55 എം എൽ എമാരിൽ 40 പേരും വിമതനേതാവ് ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പമാണെന്ന് ഇതിനകം ഉറപ്പായി. ശേഷിക്കുന്നവരിൽ ചിലരും വിമത പക്ഷത്തേക്ക് ചായാൻ ഇടയുണ്ട്. ഇതോടെ പാർട്ടി ചിഹ്നം ഉൾപ്പടെ കൈക്കലാക്കി സമ്പൂർണ ആധിപത്യം നേടുക എന്നതാണ് വിമതരുടെ ലക്ഷ്യം. പാർട്ടി ചിഹ്നത്തിനായി ഷിൻഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

ഓപ്പറേഷൻ താമരയിൽ വൻ വാഗ്ദ്ധാനങ്ങൾ

വൻ ഓഫറുകൾ നൽകിയാണ് ഷിൻഡെയെയും കൂട്ടരെയും ബി ജെ പി മറുകണ്ടം ചാടിച്ചത്. ഉപമുഖ്യമന്ത്രി പദമാണ് ഷിൻഡെയ്ക്ക് ബി ജെ പി നൽകാമെന്ന് ഏറ്റിരിക്കുന്നത്. ഇതിനുപുറമേ രണ്ട് മന്ത്രിസ്ഥാനവും, രണ്ട് സഹമന്ത്രി സ്ഥാനവും രണ്ട് കേന്ദ്രമന്ത്രി സ്ഥാനവും ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.മുഖ്യമന്ത്രിയാക്കാമെന്ന ഉദ്ധവിന്റെ ഓഫർ ഷിൻഡെ തള്ളിയയും ഇതുകൊണ്ടാണ്. ബി ജെ പി സഖ്യം പുനഃസ്ഥാപിക്കുകയാണ് ശിവസേന ചെയ്യേണ്ടതെന്ന നിലപാടിലാണ് ഷിൻഡെ. കൂടുതൽപേർ തങ്ങൾക്കൊപ്പമായതിനാൽ കൂറുമാറ്റ നിരോധന നിയമം എന്ന ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ ഉദ്ധവിനാവില്ലെന്നതും വിമതർക്ക് ശക്തി പകരുന്നുണ്ട്.

ബി ജെ പി തീർത്തത് ആ പക

മഹാരാഷ്ട്രയിൽ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി അധികാരം നേടിയത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം സഹിക്കാനാവാത്തതാണ്. ബി ജെ പി എന്ന രാജ്യം ഭരിക്കുന്ന പാർട്ടിക്ക് വലിയൊരു മുറിവേൽപ്പിച്ചുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് അഘാഡി സഖ്യം അധികാരത്തിലെത്തിയത്. അതിനാൽ തന്നെ എന്തുവിലകൊടുത്തും സഖ്യത്തെ തകർക്കാൻ കച്ചകെട്ടിയിരിക്കുകയായിരുന്നു ബി ജെ പി. കേന്ദ്രത്തിൽ അധികാരം ഉള്ളതിനാലും എതിർക്കാൻ മറ്റാരും ഇല്ലാത്തതിനാലും ബി ജെ പിക്ക് ഇത് എളുപ്പമാണ്. മദ്ധ്യപ്രദേശിൽ ഉൾപ്പടെ പയറ്റി വിജയിച്ചതുമാണ്. എന്നാൽ രാജസ്ഥാനിൽ ഓപ്പറേഷൻ താമര എട്ടുനിലയിൽ പൊട്ടിയ അനുഭവവുമുണ്ട്. അതിനാൽ എല്ലാം ശ്രദ്ധിച്ചായിരുന്നു പാർട്ടി കരുക്കൾ നീക്കിയത്. ശിവസേനയിലെ അതൃപ്തരെ വിജയകരമായി താക്കറെ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുവരുന്നതിൽ പൂർണമായി വിജയിക്കാൻ 'മഹാ ഓപ്പറേഷൻ കമലയ്ക്ക്' കഴിഞ്ഞു. ആദ്യം കുറച്ചുപേർ മാത്രമാണ് വിമതരോട് ഒപ്പം കൂടിയതെങ്കിൽ അധികം വൈകാതെ ശേഷിക്കുന്നവരും അവർക്കൊപ്പം പേവുകയായിരുന്നു. ഇതിനിടെ വിമത പക്ഷത്തുള്ള ഇരുപതോളം പേർ മടങ്ങിവരാൻ താൽപ്പര്യം പ്രകടിച്ചിട്ടുണ്ടെന്നുമാണ് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറയുന്നത്. എന്നാൽ ഇത് വെറും ഉണ്ടയില്ളാത്ത വെടി മാത്രമാകാനാണ് സാദ്ധ്യത.

തിരഞ്ഞെടുപ്പ് നടന്നാൽ...

ഉദ്ധവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിൽ ബി ജെ പിക്ക് വിജയിക്കാൻ കഴിഞ്ഞാലും ജനങ്ങളുടെ മനസ് കീഴടക്കുക എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പൊതുജനങ്ങളെ വിശ്വാസത്തിലെടുത്ത് ഉദ്ധവ് നടത്തിയത് മികച്ച ഭരണമാണെന്നാണ് പൊതുവെയുള്ള നിഗമനം. സംസ്ഥാനത്ത് അടുത്തകാലത്തെങ്ങും ഇത്രയും ജനപ്രീതി ഉളള ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും അവർ വിലയിരുത്തുന്നു. അതുപോലെ സാധാരണ പാർട്ടി പ്രവർത്തകരിൽ കൂടുതലും ഉദ്ധവിനൊപ്പമാണ്. ഒരു തിരഞ്ഞെടുപ്പ് നടന്നാൽ വീണ്ടും ഉദ്ധവിന് അനായാസേന ജയിക്കാനുമെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. ശിവസേന പ്രവർത്തകരുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് വിമത എംഎൽഎമാരുടെ വീടുകളുടെ സുരക്ഷ കൂട്ടുകയും ചെയ്തിട്ടുണ്ട്.