മലേഷ്യയുടെ വാനം കാക്കാൻ ഇന്ത്യൻ തേജസ്
ക്വാലാലംപൂർ: 18 ഇന്ത്യൻ നിർമ്മിത തേജസ് ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റുകൾ വാങ്ങാനൊരുങ്ങി റോയൽ മലേഷ്യൻ എയർഫോഴ്സ്. ഒന്നിന് 328 കോടി രൂപയാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന വില. ദക്ഷിണ കൊറിയ, ചൈന എന്നിവയും ടെൻഡർ നൽകിയെങ്കിലും ഇന്ത്യയ്ക്കാണ് പ്രഥമ പരിഗണനയെന്നാണ് വിവരം.
ഇതിനൊപ്പം മലേഷ്യയുടെ കൈവശമുള്ള റഷ്യൻ നിർമ്മിത സുഖോയ് എസ്.യു 30 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തു നൽകാമെന്ന ആവശ്യം ഇന്ത്യ അംഗീകരിച്ചതായാണ് വിവരം.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ അനുഭവ സമ്പത്തും സാങ്കേതിക വൈദഗ്ദ്ധ്യവും കണക്കിലെടുത്ത്, മലേഷ്യയുടെ 18 എസ്.യു 30 എം.കെ.എം ജെറ്റ് വിമാനങ്ങളെ പറക്കാൻ യോഗ്യമാക്കാനാകുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ലൈറ്റ് കോംമ്പാറ്റ് യുദ്ധ വിമാനങ്ങൾക്കായി കഴിഞ്ഞ വർഷമാണ് മലേഷ്യൻ സർക്കാർ അന്താരാഷ്ട്ര ടെൻഡർ വിളിച്ചത്. ദക്ഷിണ കൊറിയയ്ക്കും ചൈനയ്ക്കും സുഖോയ് യുദ്ധവിമാനങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് പരിചയമില്ലെന്നത് പോരായ്മയാണ്.
തേജസ്
നീളം: 13.2 മീറ്റർ
ഉയരം: 4.4 മീറ്റർ
വിംഗ്സ്‌പാൻ: 8.2 മീറ്റർ
വേഗം: മണിക്കൂറിൽ 1350 കി.മീ.
വഹിക്കാവുന്ന ഭാരം: 13,500 കി. ഗ്രാം
ദൂരപരിധി : 3000 കി.മീ
ഒറ്റപ്പറക്കലിൽ എത്താൻ കഴിയുന്ന ദൂരപരിധി : 300 കി.മീ
നിർമ്മാണം: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
ആയുധങ്ങൾ: കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, ലേസർ അധിഷ്ഠിത ബോംബുകൾ
മറ്റു സവിശേഷതകൾ: അത്യാധുനിക ഉപഗ്രഹാധിഷ്ഠിത ദിശാസൂചക സംവിധാനം, ഡിജിറ്റൽ കംപ്യൂട്ടർ നിയന്ത്രിത ആക്രമണശേഷി, ഓട്ടോ പൈലറ്റ് സംവിധാനം
ചെലവ്: വിമാനമൊന്നിന് 275-300 കോടി രൂപ